കോഴിക്കോട്: ഗവ. ആയുർവേദ കോളജിൽ പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകിയ സംഭവത്തിൽ ആരോഗ്യ സർവ്വകലാശാലയെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായതു കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
എസ്എഫ്‌ഐ നേതൃത്വം നൽകിയ പട്ടിക അനുസരിച്ചാണ് ബിരുദം നൽകിയതെന്ന കോളേജിന്റെ വാദം ലജ്ജാകരമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സിപിഎമ്മിന്റെയും പോഷക സംഘടനകളുടേയും നിയന്ത്രണത്തിലാണെന്നതിന്റെ ഉദാഹരണമാണ് ആയുർവേദ കോളേജിന്റെ മറവിൽ നടന്ന സംഭവം. ഇത്തരം നിയമവിരുദ്ധ കാര്യങ്ങളെ എതിർക്കുന്നതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും സർക്കാരും എതിർക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് അഴിമതിയും സ്വജനപക്ഷപാതവും മാർകിസ്റ്റ് വൽക്കരണവുമാണ് നടക്കുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങിയത് കൊണ്ട് കാര്യമില്ല. കുറ്റക്കാർക്കെതിരെ നടപടിയാണ് വേണ്ടത്. ഭരിക്കുന്ന സർക്കാർ നേരിട്ട് നടത്തുന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം തെളിയുകയുള്ളൂ. ആരോഗ്യവകുപ്പും ആരോഗ്യ സർവ്വകലാശാലയും കോളജ് അധികൃതരും ചേർന്ന് നടത്തിയ അഴിമതിയാണിതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
എസ്എഫ്‌ഐ നേതൃത്വം നൽകുന്ന ഹൗസ് സർജന്റ്‌സ് അസോസിയേഷൻ ആണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആയിരുന്നു കോളജ് അധികൃതരുടെ വിശദീകരണം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കോളജ് പ്രിൻസിപ്പൽ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രിയും നിർദ്ദേശം നൽകിയിരുന്നു.
Comments