കാസർകോട്: വിദേശത്തേക്ക് പോയ കാസർകോട് സ്വദേശികളായ ദമ്പതികളെയും കുട്ടികളെയും കാണാതായ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ഉദിനൂർ സ്വദേശികളായ മുഹമ്മദ് ഷബീർ, റിസ്വാന എന്നിവരെയും നാല് മക്കളെയുമാണ് കാണാതായത്. ഇവർ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
വർഷങ്ങളായി ദുബായിൽ ആയിരുന്നു ഷബീറും കുടുംബവും. നാല് മാസങ്ങൾക്ക് മുൻപാണ് ഇവർ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. ഇതിന് ശേഷം ഇവരെക്കുറിച്ച് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതിനിടെ സൗദിവഴി ഇവർ മതപഠനത്തിനായി യെമനിൽ എത്തിയതായി വിവരമുണ്ട്. ഇവിടെവെച്ച് ഇവർ ഭീകര സംഘടനയിൽ ചേർന്നിരിക്കാമെന്നാണ് ഷബീറിന്റെയും റിസ്വാനയുടെയും കുടുംബത്തിന്റെ ആശങ്ക. ഇതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇവർക്ക് പുറമേ പടന്ന സ്വദേശികളായ രണ്ട് പേർ കൂടി മതപഠനത്തിനായി യെമനിൽ എത്തിയതായാണ് സൂചനകൾ. ഒരാൾ സൗദി വഴിയും, രണ്ടാമത്തെയാൾ ഒമാൻ വഴിയുമാണ് യെമനിൽ എത്തിയത്. ഇവരും ഭീകര സംഘടനയിൽ ചേർന്നുവെന്നാണ് സംശയിക്കുന്നത്. ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2016 ൽ പടന്ന, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നും 21 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നിരുന്നത് വലിയ ചർച്ചയായിരുന്നു. ഇതിൽ ഏഴ് പേർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒൻപത് അംഗ സംഘം നിലവിൽ അഫ്ഗാനിസ്ഥാനിൽ തടവിലാണ്.
Comments