തിരുവനന്തപുരം: കൊറോണയുടെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഉത്സവ സീസൺ, ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ എന്നിവ വരുന്നതിനാൽ ജാഗ്രത വേണം. കൂടുതൽ സാമ്പിളുകളിൽ ജനിതക ശ്രേണീകരണ പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് കൊറോണ വർദ്ധനവ് ഇല്ല. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറവാണ്. അതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്ത് ബിഎഫ്.7 റിപ്പോർട്ട് ചെയ്തതിനാൽ ആരോഗ്യവകുപ്പിന്റെ ഉന്നതതല സമിതി യോഗം ചേർന്നിരുന്നു. തുടർന്ന് എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നൽകി. വ്യക്തിപരമായ ജാഗ്രത എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം. പുതിയ വകഭേദം കണ്ടെത്തുന്നതിന് സാമ്പിളുകൾ വിധേയമാക്കും. ജനിതക ശ്രേണീകരണ പരിശോധന കൂടുതലായി നടത്താൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്‌സിനേഷൻ സെന്ററുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തണം. പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും ശ്രദ്ധിക്കണം. ചൈനയിലെ സാഹചര്യം നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണെന്നതിനാൽ ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല. വേണ്ട ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇതിനിടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ മന്ത്രി വീണാ ജോർജ് മുൻകൂട്ടി അറിയിക്കാതെ മിന്നൽ സന്ദർശനം നടത്തി. എച്ച്. സലാം എംഎൽഎയും ഒപ്പമമുണ്ടായിരുന്നു. അത്യാഹിത വിഭാഗം, ഒപി, ഗൈനക്കോളജി വിഭാഗം, വാർഡുകൾ തുടങ്ങി ആശുപത്രിയിലെ വിവിധ സെക്ഷനുകളിൽ മന്ത്രി സന്ദർശിച്ചു. രോഗികളും ജീവനക്കാരുമായി മന്ത്രി ആശയവിനിമയം നടത്തി. ആലപ്പുഴ മെഡിക്കൽ കോളേജിനെ സംബന്ധിച്ച പരാതികൾ ഗൗരവകരമായി കാണുന്നുണ്ടെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments