തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും ഉമ്മൻ ചാണ്ടി സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ബഫർ സോൺ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയത് പിണറായി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.കരട് വിജ്ഞാപനം എൽ ഡി എഫ് സർക്കാർ സമയബന്ധിതമായി പുറപ്പെടുവിച്ചില്ലെന്നും സർക്കാർ ഉത്തരവിൽ മനുഷ്യ വാസകേന്ദ്രങ്ങളടക്കം എന്നാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രശ്‌ന പരിഹാരത്തിനായി പുതിയ ഭൂപടവും റിപ്പോർട്ടും പ്രസിദ്ധീകരിച്ചെങ്കിലും ആശങ്ക ബാക്കിയാവുകയാണ്. പുതിയ മാപ്പിൽ വിവിധ ജില്ലകളിലെ നിരവധി ജനവാസ കേന്ദ്രങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളിലെ ജനവാസ മേഖലകളായ ഏഞ്ചൽ വാലിയും പമ്പാവാലിയും പുതിയ ഭൂപടത്തിൽ വീണ്ടും വന മേഖലയിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഉപഗ്രഹ സർവേയിലും ഈ പ്രദേശങ്ങൾ വനമേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന മേഖലയാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെട്ടത്.
ബഫർ സോണിനെതിരെ പ്രതിഷേധം കത്തിപടരുകയാണ്. കോഴിക്കോട് ചെമ്പനോടയിൽ പ്രതിഷേധക്കാർ വില്ലേജ് ഓഫീസ് ഉപരോധിച്ചു.ബഫർ സോൺ വിരുദ്ധ സമിതിയുടേതാണ് പ്രതിഷേധം.സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും ബഫർ സേണിൽ ജനവാസ മേഖലകളെ ഒഴിവാക്കുമെന്നുമാണ് റവന്യുമന്ത്രി കെ. രാജൻ നൽകുന്ന വിശദീകരണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. സർക്കാർ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും എന്നുമാണ് മന്ത്രി വിശദമാക്കിയത്.
Comments