കൊച്ചി: ഹോസ്റ്റലുകൾ ജയിലുകൾ അല്ലെന്ന് അധികൃതരെ ഓർമ്മിപ്പിച്ച് ഹൈക്കോടതി. ഭരണഘടനാപരമായ അവകാശം പെൺകുട്ടികൾക്കുമുണ്ടെന്നും വിവേചനപരമായ നിയന്ത്രണങ്ങൾ പെൺകുട്ടികൾക്ക് മേൽ ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. മെഡിക്കൽ കോളേജ് ഹോസ്റ്റൽ സമയത്തിലെ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം.
പെൺകുട്ടികൾക്ക് 25 വയസ്സായാൽ മാത്രമേ പക്വതയും ബുദ്ധിവികാസവും പൂർത്തിയാകൂ എന്ന വാദവുമായി ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പ്രതികരിക്കുകയായിരുന്നു കോടതി. ഹോസ്റ്റൽ വിദ്യാഭ്യാസ ആവശ്യത്തിനും രാത്രി താമസത്തിനുമുള്ളതാണെന്നും നൈറ്റ് ലൈഫ് അനുവദിക്കാനാകില്ലെന്നുമാണ് ആരോഗ്യ സർവകലാശാല കോടതിയെ അറിയിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിലായിരുന്നു ആരോഗ്യ സർവകലാശാലയുടെ കർശന നിലപാട്.
നിയന്ത്രണങ്ങളിൽ ലിംഗ വിവേചനമോ, മൗലികാവകാശങ്ങളുടെ ലംഘനമോ ഇല്ലെന്നുമാണ് സർവകലാശാലയുടെ വിചിത്ര സത്യവാങ്മൂലത്തിൽ പറയുന്നത്. 18 വയസിൽ പൂർണ സ്വാതന്ത്ര്യം നൽകാനാകില്ലെന്നും സമൂഹത്തിനും ദോഷം ചെയ്യുമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. സുരക്ഷയോർത്താണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നത് എന്നാണ് സർവകലാശാലയുടെ വിശദീകരണം. ഇത് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം.
Comments