ന്യൂഡൽഹി: ചൈനയിൽ അത്യന്തം ഗുരുതര വ്യാപന ശേഷിയുള്ള കൊവിഡ് വകഭേദം രൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, മാനദണ്ഡങ്ങൾ പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി വയനാട് എം പി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് കൊവിഡ് ഭീതി എന്നാണ് രാഹുലിന്റെ ആരോപണം. ഭാരത് ജോഡോ യാത്രയെ ബിജെപി പേടിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
‘കൊവിഡ് വരുന്നതുകൊണ്ട് യാത്ര അവസാനിപ്പിക്കണമെന്ന ബിജെപിയുടെ കത്ത് പുതിയ തന്ത്രമാണ്. അവർ പറയുന്നു മാസ്ക് ധരിക്കൂ, യാത്ര അവസാനിപ്പിക്കൂ, കൊവിഡ് പടരുകയാണ് എന്നൊക്കെ. ഇതെല്ലാം യാത്ര തടയാനുള്ള ന്യായങ്ങളാണ്.‘ ഇതായിരുന്നു രാഹുലിന്റെ വാക്കുകൾ. എന്തൊക്കെ സംഭവിച്ചാലും ഈ യാത്ര കശ്മീരിൽ എത്തുക തന്നെ ചെയ്യുമെന്നും രാഹുൽ പറഞ്ഞു.
അതേസമയം രാജ്യത്തെ ജനങ്ങൾ എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശം നൽകി. രാജ്യാന്തര യാത്രകൾ ഒഴിവാക്കുവാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുവാനും ഐ എം എ നിർദേശിച്ചു.
കൊവിഡ് വ്യാപനം രാജ്യാന്തര ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കാട്ടി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. കോൺഗ്രസിന്റെ നിലപാട് രാജ്യതാത്പര്യത്തിന് എതിരാണെന്നും, ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ തന്റെ ചുമതല നിർവഹിക്കുന്നത് തടയാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളെ അവഗണിച്ച് ആളെക്കൂട്ടിയും പാട്ട് പാടിയും പരസ്പരം ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും കോൺഗ്രസ് ഭാരത് ജോഡോ യാത്ര തുടരുകയാണ്. ഇതിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത അമർഷം പുകയുകയാണ്.
Comments