തൃശൂർ: അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ പൊടിച്ച് തീർത്ത് യുവാക്കൾ. അക്കൗണ്ടിൽ ഒറ്റ രാത്രി കൊണ്ടെത്തിയ പണം മണിക്കൂറുകൾക്കുള്ളിലാണ് യുവാക്കൾ ചെലവഴിച്ച് തീർത്തത്. ഐഫോണുകൾ മേടിച്ചും, ബാങ്ക് ലോൺ തീർത്തും ഓൺലൈൻ ട്രേഡിംഗ് നടത്തിയുമാണ് യുവാക്കൾ പണം മുഴുവൻ തീർത്തത്. ബാങ്കുകാർക്ക് അബദ്ധം പറ്റിയതാണ് എന്ന് മനസിലാക്കി തന്നെയാണ് യുവാക്കൾ മുഴുവൻ പണവും ചെലവാക്കി തീർത്തത്.
തങ്ങൾക്ക് അമളി പറ്റിയ വിവരം മനസിലാക്കി ബാങ്കുകാർ പരിശോധിച്ചപ്പോഴേക്കും യുവാക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും ബാക്കി ഉണ്ടായിരുന്നില്ല. ഇതോടെ ബാങ്കുകാർ പരാതിയുമായി ബാങ്കിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിലൊരാളുടെ അക്കൗണ്ടിലേക്കാണ് 2.44 കോടി രൂപ എത്തിയത്. ഇത്തരത്തിൽ അബദ്ധത്തിൽ അക്കൗണ്ട് മാറി തുക എത്താറുണ്ടെങ്കിലും പലരും ബാങ്കിനെ വിളിച്ച് വിവരം പറയുകയാണ് പതിവ്.
എന്നാൽ യുവാക്കൾ ബാങ്കിനെ വിവരം അറിയിക്കുന്നതിന് പകരം തങ്ങളുടെ പേരിലുണ്ടായിരുന്ന വ്യക്തിഗത ലോണുകൾ അടച്ചു തീർക്കുകയായിരുന്നു ആദ്യം ചെയ്തത്. ശേഷം ആപ്പിൾ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലിലുള്ള നാല് ഫോണുകൾ വാങ്ങി. പിന്നീട് പല അക്കൗണ്ടുകളിൽ നിന്നായി ഓൺലൈൻ ട്രേഡിങ്ങിലുമായി ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചു. ഓൺലൈനായി ബാങ്കുകളിൽ അക്കൗണ്ട് തുറന്ന് 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്കാണ് തുക മാറ്റിയത്. ഓൺലൈനായി 171 ഇടപാടുകളും നടത്തി. ബാങ്കുകാർ വിവരമറിഞ്ഞ് തുക തിരിച്ചെടുക്കുന്നതിന് മുൻപായി എത്രയും വേഗം ചെലവഴിച്ച് തീർക്കാനായിരുന്നു ചെറുപ്പക്കാരുടെ മത്സരം. ബാങ്കുകാർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവാക്കൾ കുടുങ്ങിയത്.
Comments