ന്യൂഡൽഹി: ലോകം വീണ്ടും കൊറോണ ഭീഷണിയുടെ പടിവാതിൽക്കലെത്തി നിൽക്കെ കേന്ദ്ര സർക്കാർ നൽകിയ മുന്നറിയിപ്പുകളെ പാടെ അവഗണിച്ച് കോൺഗ്രസ് നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര‘ രാജ്യതലസ്ഥാനത്ത്. ഡൽഹിയിലെ 23 കിലോമീറ്റർ പ്രദേശങ്ങളിലൂടെയാണ് ഇന്ന് യാത്ര കടന്ന് പോകുന്നത്. ഡൽഹിയിൽ രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയും മകളും യാത്രയിൽ രാഹുലിനൊപ്പം ചേർന്നിട്ടുണ്ട്. രാഹുലിന്റെ അമ്മ സോണിയയും നടൻ കമൽ ഹാസനും ഉടൻ യാത്രയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആഹ്വാനം തള്ളിക്കളഞ്ഞ് യാത്ര മുന്നോട്ട് പോകുന്നതിൽ വലിയ ജനരോഷമുണ്ട്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം, സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്ന കാര്യത്തിൽ ഉപേക്ഷ വിചാരിക്കരുത് തുടങ്ങിയ നിർദേശങ്ങൾ കേന്ദ്ര സർക്കാർ നൽകിയിരുന്നുവെങ്കിലും ഇവയൊന്നും പരിഗണിക്കാതെയാണ് യാത്രയുടെ പോക്ക്. നിലവിൽ രാജ്യം സുരക്ഷിതമായ അവസ്ഥയിലാണ്. അശ്രദ്ധയിലൂടെ ദുരന്തം വരുത്തി വെക്കരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
കേന്ദ്ര സർക്കാരിന്റെയും ആരോഗ്യ വിദഗ്ധരുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകളോടുള്ള കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദപരമായ പ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ രംഗത്തെത്തി. ഒരു കുടുംബത്തിന് വേണ്ടി നിയമങ്ങൾ മാറ്റുന്ന കാലം കഴിഞ്ഞു. രാജ്യത്തെ കൊറോണ വ്യാപനത്തിൽ നിന്നും രക്ഷിക്കുക എന്നത് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ തന്റെ ചുമതലയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത നിരവധി പേർക്ക് കൊറോണ വൈറസ് ബാധയുണ്ടായതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ വ്യാപനം വീണ്ടും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. യാത്രയിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം. വാക്സിൻ സ്വീകരിച്ചവരെ മാത്രമേ യാത്രയിൽ പങ്കെടുക്കാൻ അനുവദിക്കാവൂ എന്നും മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ പൊതുജന താത്പര്യം മുൻനിർത്തി ഭാരത് ജോഡോ യാത്ര നിർത്തി വെക്കണമെന്നും കേന്ദ്ര മന്ത്രി അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ, കൊറോണ ജാഗ്രതാ നിർദേശം ഭാരത് ജോഡോ യാത്ര അട്ടിമറിക്കാനുള്ള ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും ഗൂഢാലോചനയാണ് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്തൊക്കെ സംഭവിച്ചാലും യാത്ര കശ്മീരിൽ എത്തുമെന്നും രാഹുൽ പറഞ്ഞിരുന്നു. ഇത് രാഹുലിന്റെ വിവരക്കേടാണ് എന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. യാത്രക്കിടെ സമയം കിട്ടുമ്പോൾ രാഹുൽ പത്രം വായിച്ച് ലോകത്ത് നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കണമെന്നും അണികളെയും അതിന് പ്രേരിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Comments