ശ്രീനഗർ: വീണ്ടും വിവാദ പരാമർശവുമായി നാഷണൽ കോൺഫറൻസ് പാർട്ടി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. കശ്മീരികൾ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് നാഷണൽ കോൺഫറൻസ് നേതാവിന്റെ അവകാശവാദം. മുൻകാലങ്ങളിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിക്കുകയും ഭാവിയിൽ അത്തരം കാര്യങ്ങൾ ആവർത്തിക്കില്ല എന്ന് ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ കശ്മീരികൾ ഇന്ത്യയുടെ ഭാഗമാകില്ല എന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞ്. അതേസമയം, എന്താണ് ആ തെറ്റ് എന്ന് വ്യക്തമാക്കാൻ നാഷണൽ കോൺഫറൻസ് നേതാവ് തയ്യാറായില്ല. മുതിർന്ന പത്രപ്രവർത്തകൻ ബ്രിജ് ഭരദ്വാജ് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെ ആയിരുന്നു വിവാദ പരാമർശം.
‘മുൻകാലങ്ങളിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇന്ത്യ അംഗീകരിക്കണം. ഭാവിയിൽ അത്തരം തെറ്റുകൾ ആവർത്തിക്കില്ല എന്ന് ഉറപ്പ് നൽകാത്തിടത്തോളം, കശ്മീരികൾ ഇന്ത്യയുടെ ഭാഗമാകില്ല. ജമ്മു കശ്മീരിൽ ക്രമേണ സമാധാനം തിരിച്ചുവരുമെന്നത് വെറും തോന്നൽ മാത്രമാണ്. സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമമെങ്കിൽ എന്തിനാണ് അവിടെ ജോലി ചെയ്യുന്നവരെ പിരിച്ചു വിടുമെന്നും ശമ്പളം നൽകില്ല എന്നും പറയുന്നത്. കശ്മീരി പണ്ഡിറ്റുകൾ ഇപ്പോഴും അവിടേയ്‌ക്ക് പോകാൻ മടിക്കുകയാണ്. പിന്നെ എങ്ങനെയാണ് കശ്മീരിൽ സമാധാനം പുനഃസ്ഥാപിച്ചെന്ന് അവകാശപ്പെടുന്നത്’.
‘ജമ്മു കശ്മീരിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് ഞാൻ ഉത്തരവാദിയാണ് എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ആ നുണകൾ അധികനാൾ നിലനിന്നില്ല. കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. കശ്മീരിന് വേണ്ടി 40 ശതമാനം ഫണ്ട് മാത്രമാണ് ഇപ്പോൾ കേന്ദ്രസർക്കാർ ചിലവഴിക്കുന്നത്. അതേസമയം, 60-70 ശതമാനം ജമ്മുവിനായി ചിലവഴിക്കുന്നുണ്ട്. ദിവസവും വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബിജെപിയും കേന്ദ്ര സർക്കാരും. നമ്മൾ ശക്തരാണെങ്കിൽ ആർക്കും നമ്മെ തോൽപ്പിക്കാൻ കഴിയില്ല’ എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിയെ സ്വീകരിക്കുമെന്നും നാഷണൽ കോൺഫറൻസ് നേതാവ് വ്യക്തമാക്കി.
Comments