പാരിസ്: ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കപ്പെടുത്തെങ്കിലും വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. മത്സരത്തിലെ പല നിർണ്ണായക തീരുമാനങ്ങളും എടുത്ത പോളണ്ടുകാരനായ റഫറി സൈമൺ മാർസിനിയക്കിനെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ ഉടലെടുത്തത്. ഇതിന് പിന്നാലെ ഫ്രാൻസ് ആരാധകർ റഫറിയ്‌ക്ക് വില്ലൻ വേഷം പതിച്ചു നൽകി. ഇപ്പോഴിതാ, ഫൈനൽ മത്സരത്തിൽ തനിക്ക് ഒരു അബദ്ധം പറ്റിയെന്ന് സമ്മതിച്ചിരിക്കുകയാണ് റഫറി.
മെസിയുടെ രണ്ടാം ഗോളിനെതിരെയായിരുന്നു വിമർശനങ്ങൾ അധികവും ഉയർന്നിരുന്നത്. മെസി ഷോട്ട് എടുക്കുമ്പോൾ തന്നെ കുറച്ച് അർജന്റീന താരങ്ങൾ സൈഡ് ലൈൻ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നായിരുന്നു ഫ്രാൻസ് ആരാധകരുടെ ആരോപണം. ഗോൾ നേടുമ്പോൾ മൈതാനത്ത് അധികമായി ഒരാൾ ഉണ്ടായിരുന്നുവെന്ന് ഒരു ഗോൾ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാൽ ആ ഗോൾ അനുവദിക്കരുതെന്നാണ് ഫിഫ നിയമം. ഇതാണ് മെസിയുടെ ഗോളിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടിയിരുന്നത്.
ഈ വിമർശനത്തിന് മറുപടിയായി എംബാപ്പെ പെനാൽറ്റിയിൽ മൂന്നാം ഗോൾ നേടുമ്പോഴും ഫ്രഞ്ച് താരങ്ങൾ മൈതാനത്തിറങ്ങിയെന്നും എന്നിട്ടും ഗോൾ അനുവദിക്കുകയായിരുന്നുവെന്നും റഫറി തുറന്നടിച്ചു. എംബാപ്പെ ഗോൾ നേടുന്ന ചിത്രം കാണിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടാതെ അർജന്റീന താരം മാർകോസ് അകുന നടത്തിയ മോശം ടാക്ലിംഗിനെ
തുടർന്ന് ഒരിക്കൽ ഫ്രഞ്ച് കൗണ്ടർ നീക്കത്തെ തടസ്സപ്പെടുത്തിയതായി അദ്ദേഹം തുറന്നു സമ്മതിച്ചു. ശരിക്കും ഫൗളേറ്റു വീണ താരത്തിന് കാര്യമായി എന്തെങ്കിലും സംഭവിച്ചുവെന്നാണ് തോന്നിയത്. അങ്ങനെയാണ് കളി നിർത്തിയത്. എന്നാൽ ഒന്നും പറ്റിയിരുന്നില്ല. ഫൈനൽ പോലുള്ള മത്സരങ്ങളിൽ ഇത്തരം അബദ്ധങ്ങൾ പ്രശ്‌നം തന്നെയാണ്. എന്നിരുന്നാലും വലിയ അബദ്ധങ്ങൾ സംഭവിച്ചിട്ടില്ലെന്നും റഫറി കൂട്ടിച്ചേർത്തു.
അതേ സമയം ഫൈനൽ വീണ്ടും നടത്താൻ ആവശ്യപ്പെട്ട് ഒരു കൂട്ടം ആരാധകർ രംഗത്തെത്തി. ഫ്രഞ്ച് ആരാധകരാണ് അർജന്റീന- ഫ്രാൻസ് മത്സരം വീണ്ടും നടത്തണമെന്ന ഹർജിയുമായി രംഗത്തെത്തിയത്. ഏകദേശം രണ്ടുലക്ഷത്തോളം പേരാണ് ഭീമൻ ഹർജിയിൽ ഇതിനോടകം ഒപ്പിട്ട് കഴിഞ്ഞത്.
Comments