എറണാകുളം: യാത്രക്കാരുടെ ജീവന് പുല്ലുവില നൽകി കൊച്ചി നഗരം കേബിൾ കുരുക്കിലാകുമ്പോഴും നടപടികളെടുക്കാൻ വിമുഖത തുടർന്ന് കോർപ്പറേഷൻ. നിരവധി പരാതികൾ ലഭിച്ചിട്ടും അനധികൃതമായി വലിച്ച കേബിളുകൾ കൊച്ചി കോർപ്പറേഷൻ നീക്കാത്തതാണ് ആവർത്തിക്കുന്ന അപകടങ്ങൾക്ക് കാരണം.
എറണാകുളം ലായം റോഡിൽ താഴ്ന്ന് കിടന്ന കേബിളിൽ കഴുത്ത് കുരുങ്ങി കഴിഞ്ഞ ദിവസവും ഇരുചക്രവാഹനയാത്രക്കാരന് പരിക്കേറ്റിരുന്നു.
എറണാകുളം സൗത്ത് മഹാകവി ജി റോഡിൽ താമസിക്കുന്ന എ ബി സാബുവായിരുന്നു ആവർത്തിക്കുന്ന അലംബാവത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇര. ലായം റോഡിൽ റോഡിന് കുറുകെ താഴ്ന്ന് നിന്ന കേബിൾ കഴുത്തിൽ കുരുങ്ങിയായിരുന്നു കോൺട്രാക്ടറായ എ ബി സാബുവിനും, ഭാര്യ സിന്ധുവിനും പരിക്കേറ്റത്. കഴുത്തിൽ വലിഞ്ഞ് മുറുകിയ നിലയിലായിരുന്നു കേബിൾ. ഇത്തരത്തിലുള്ള കേബിളുകളെ കുറിച്ച് പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. കേബിളുകൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധനയും പാലിക്കപ്പെടുന്നില്ല.
കഴിഞ്ഞ ജൂണിൽ കാക്കനാട് വച്ച് കഴുത്തിൽ കേബിൾ കുരുങ്ങി ബൈക്കോടിച്ച അലൻ എന്ന യുവാവ് മരിച്ചിരുന്നു. കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ ജനം ടി വി വാർത്തയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.
Comments