തിരുവനന്തപുരം; തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീർത്ഥാടനം വീണ്ടും ഗംഭീരമായി നടക്കാൻ പോവുന്നത്. പുലർച്ചെ പർണശാലയിലും ശാദരാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾ നടന്നു. ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടക്കും.
രാവിലെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തിയതോടെ തീർത്ഥാടന പരിപാടികൾക്ക് തുടക്കമായി. 9:30 ന് നടക്കുന്ന സമ്മേളനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയാവും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്മാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. തീർത്ഥാടനത്തിന്റെ നവതിയും ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയും വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്ദിയും ഒന്നിച്ചെത്തുന്നു എന്നതാണ് ഇത്തവണ ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന പ്രത്യേകത.
ശിവഗിരി തീർഥാടനം കണക്കിലെടുത്ത് പ്രധാന ദിവസമായ ഡിസംബർ 31 ന് തിരുവനന്തപുരത്ത് 2 താലുക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. ചിറയൻകീഴ്, വർക്കല താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
Comments