ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരിക്ക് ഈ മാസം 13ാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കും. ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങീ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര ബോട്ട് സഞ്ചരിക്കുന്നത്. 4000 കിലോമീറ്റർ ദൂരം 50 ദിവസം കൊണ്ടാണ് പൂർത്തിയാക്കുന്നത്.
ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ബംഗ്ലാദേശ് വഴി ആസാമിലെ ദിബ്രുഗഡിലേക്കായിരിക്കും ആഡംബര കപ്പലിന്റെ യാത്ര. 50ലധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ, വാരാണസി ഗംഗാ ആരതി, കാസിരംഗ നാഷണൽ പാർക്ക്, സുന്ദർബൻസ് ഡെൽറ്റ തുടങ്ങിയവ കാണാനും സഞ്ചാരികൾക്ക് അവസരമുണ്ട്. കൊൽക്കത്ത, ധാക്ക തുടങ്ങിയ ഇടങ്ങളിലൂടെയെല്ലാം കപ്പൽ സഞ്ചരിക്കും. 4000 കിലോമീറ്റർ യാത്രയിൽ ഏകദേശം 1100 കിലോമീറ്റർ ദൂരം ബംഗ്ലാദേശിലൂടെയാണ് കപ്പൽ സഞ്ചരിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് പ്രകാരമാണ് യാത്ര.
നദിയിലൂടെ ഒരു ക്രൂയിസ് കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രയായിരിക്കും ഇത്. പുതിയ കപ്പൽ യാത്ര ആരംഭിക്കുന്നത് വഴി ഇന്ത്യയും ബംഗ്ലാദേശും ലോക റിവർ ക്രൂയിസ് ഭൂപടത്തിൽ ഇടം പിടിക്കുമെന്ന് ഇൻലാൻഡ് വാട്ടർവെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്തതോടെയായിരിക്കും കപ്പലിന്റെ പ്രവർത്തനം. അത്യാധുനിക സൗകര്യങ്ങളാണ് കപ്പലിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Comments