കോട്ടയം: ‘മലപ്പുറം കുഴിമന്തി’ ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ പുറത്ത്. ഭക്ഷ്യവിഷബാധ സംബന്ധിച്ച് നിലവിൽ ആറ് പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. നേരിട്ട് എത്തുന്നതിന് പുറമേ ഫോൺ വഴിയും ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിൽ പരാതിയെത്തുന്നുണ്ട്. യാത്രയ്‌ക്കിടെ മലപ്പുറം കുഴിമന്തി കഴിച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ബംഗളൂരുവിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികൾ ഫോൺ വഴിയാണ് പരാതി അറിയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിലുൾപ്പെടെ 29 പേർ ചികിത്സ തേടിയിരുന്നു. എന്നാൽ സംഭവത്തിൽ ഹോട്ടലിനെതിരെ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറുമാസം മുൻപ് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് അടച്ചിട്ട ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ഇടപെട്ടതും അനുമതി നൽകിയതും പ്രദേശത്തെ കോൺഗ്രസ് കൗൺസിലർ ആയിരുന്നെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം നഴ്‌സ് രശ്മി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഹോട്ടലിനെതിരെയുള്ള പരാതികൾ പുറത്ത് വന്നത്. മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. മരിച്ച രശ്മിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂർണ പരാജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിൽ അക്രെഡിറ്റേഷനുള്ള എത്ര മൈക്രോ ബയോളജി ലാബുകളാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. രശ്മിയുടെ മരണത്തിൽ സർക്കാർ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനായി കേന്ദ്ര സർക്കാർ പ്രതിവർഷം അനുവദിക്കുന്ന കോടിക്കണക്കിന് തുക കഴിഞ്ഞ മൂന്ന് വർഷമായി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments