തിരുവനന്തപുരം: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടില്ലെന്ന് യുവജന കമീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. തന്നെപ്പോലെയുള്ള ഒരു പൊതുപ്രവർത്തകയുടെ കയ്യിൽ 37 ലക്ഷം രൂപ ശമ്പള കുടിശികയായി വന്നാൽ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് നൽകിയേനെ എന്ന് ചിന്താ ജെറോം പറഞ്ഞു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടില്ല. കുടിശിക ആവശ്യപ്പെട്ട് കോടതിയിൽ പോയി എന്നതും വ്യാജ ആരോപണമാണെന്ന് ചിന്ത ജെറോം ന്യായീകരിച്ചു.
‘2016-ലാണ് യുവജന കമ്മീഷന്റെ അദ്ധ്യക്ഷയായി ഞാൻ നിയമിക്കപ്പെടുന്നത്. ആ സമയത്ത് ഞാൻ യുജിസി ഫെല്ലോഷിപ്പോടു കൂടിയുള്ള ഗവേഷക വിദ്യാർത്ഥിയായിരുന്നു. സർക്കാർ ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചപ്പോൾ ഫെല്ലോഷിപ്പ് വേണ്ട എന്ന് എഴുതി നൽകി കൊണ്ടാണ് ഞാൻ ചുമതല ഏൽക്കുന്നത്. ആദ്യ ഘട്ടത്തിൽ ശമ്പളം മേടിക്കാതെയാണ് പ്രവർത്തിച്ചത്. യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. നിരന്തരം ആക്രമങ്ങൾ നേരിടുന്നതു കൊണ്ട് ശമ്പളം വർദ്ധിപ്പിച്ചു എന്ന വ്യാജ വാർത്ത കണ്ടില്ല എന്നു വയ്‌ക്കുകയായിരുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ് യുവജന കമ്മീഷന് നേരെ നടക്കുന്നത്’.
’32 ലക്ഷം രൂപ എന്ന പോലെ ഒരു പൊതുപ്രവർത്തകയുടെ കയ്യിൽ വന്നാൽ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് കൊടുക്കും. അതാണ് ഞങ്ങൾ ശീലിച്ചു വന്നിട്ടുള്ള ഒരു രീതി. വ്യക്തിപരമായി ഇത്രയും രൂപ കൈവശം സൂക്ഷിക്കുന്ന രീതിയോ പ്രവർത്തന പാരമ്പര്യമോ അല്ല എന്നേപ്പോലെ ഒരു ആൾക്കുള്ളത്. അതെല്ലാം എന്നോട് അടുത്ത് സഹകരിക്കുന്നവർക്ക് അറിയാം. ഇതെല്ലാം ഒരു വ്യാജ പ്രചരണമാണ്. ഇങ്ങനെ ഒരു സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്ന് പറയുന്നവർ തെളിവും ഹാജരാക്കണം’ എന്നും ചിന്താ ജെറോം മാദ്ധ്യമങ്ങളോട് പറഞ്ഞു.















