തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. പത്ത് മാസത്തോളമുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഗ്രീഷ്മ ഷോരോണിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കഷായത്തിൽ വിഷം കലർത്തിയതും മുൻ നിശ്ചയിച്ചത് പ്രകാരമായിരുന്നു. ഇന്റർനെറ്റിൽ നിന്നാണ് ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത്. ജാതകദോഷം പറഞ്ഞ് ഷാരോണിനെ കബളിപ്പിക്കാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നുണ്ട്. ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷമാണ് കാപിക് എന്ന കളനാശിനി കലർത്തിയ കഷായം നൽകി ഷാരോണിനെ കൊലപ്പെടുത്തിയത്. ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്.
മുൻപ് ജ്യൂസിൽ അമ്പതിലധികം ഡോളോ ഗുളികകൾ ഒരുമിച്ച് ചേർത്ത് കൊലപ്പെടുത്താനുള്ള ശ്രമവും ഗ്രീഷ്മ നടത്തിയിരുന്നു. അത് കുടിക്കാൻ ഷാരോൺ വിസമ്മതിച്ചതിന് ശേഷം പിന്നീട് കുഴിത്തുറ പഴയ പാലത്തിൽ വെച്ചും ജ്യൂസ് ചലഞ്ച് നടത്തി ഷരോണിനെ വധിക്കാനുള്ള ശ്രമം നടന്നതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ഷാരോണിന്റെ ഛർദ്ദിയിൽ നീലകലർന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോർട്ടാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് ആസൂത്രണത്തൊടെയുള്ള കൊലപാതകമാണെന്ന് വ്യക്തമായത്. നെയ്യാറ്റിൻകര കോടതിയിൽ അടുത്ത ആഴ്ചയായിരിക്കും കുറ്റപത്രം സമർപ്പിക്കുക.
Comments