ഡൽഹി: സ്വതന്ത്ര വ്യാപാര കരാറുകൾക്കായുള്ള ചർച്ചകൾ നല്ല രീതിയിൽ വിവിധ രാജ്യങ്ങളുമായി നടക്കുന്നുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. എല്ലാ അംഗരാജ്യങ്ങളുമായും നീതിയുക്തവുമായ ബന്ധങ്ങൾക്കും ചില ബഹുരാഷ്ട്ര ഉടമ്പടികൾക്കുമായി ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനായി 2022 മെയ് മാസത്തിൽ ഓസ്ട്രേലിയയുമായും 2022 ഡിസംബർ 29-ന് യുഎഇയുമായും ഇന്ത്യ അടുത്തിടെ ഒരു സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. 27-ാമത് വാർട്ടൺ ഇന്ത്യ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പിയൂഷ് ഗോയൽ.
‘കാനഡ, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ നടത്തുന്നുണ്ട്. ഉഭയകക്ഷി വ്യാപാര കരാറുകൾക്കായി പല രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന ചർച്ചകൾ നല്ല പാതയിലാണ്. ഒന്നോ രണ്ടോ ബഹുമുഖ വ്യാപാര കരാറുകളും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു. ഇത്തരം കരാറുകളിലൂടെ വലിയ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. രണ്ടോ അതിലധികമോ രാജ്യങ്ങൾ തമ്മിൽ വ്യാപാരം ചെയ്യുമ്പോൾ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നുണ്ട്. കൂടാതെ, സേവനങ്ങളിലും നിക്ഷേപങ്ങളിലും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നുണ്ട്’.
‘ഉഭയകക്ഷി വ്യാപാര കരാറുകളിൽ ഏർപ്പെടുന്നത് ഇന്ത്യയുടെ താൽപ്പര്യമാണ്. എല്ലാ ഉൽപ്പന്നങ്ങളും കാര്യക്ഷമമായി നിർമ്മിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെന്നു വരില്ല. അത്തരം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുക തന്നെ വേണം. അതേസമയം, ടെക്സ്റ്റൈൽസ്, തുകൽ, പാദരക്ഷകൾ, ഔഷധ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ നന്നായി മത്സരിക്കുന്നുണ്ട്. ഇത് വ്യാപാര കരാറുകൾക്ക് ഗുണം ചെയ്യും. സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാനാണ് ഇന്ത്യയുടെ തീരുമാനം. 2022-ൽ ഇന്ത്യ 74 ബില്യൺ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലായി നടത്തി. യൂറോപ്പ്, യുഎസ്, ചൈന എന്നീ രാജ്യങ്ങൾ സംയോജിപ്പിച്ചതിനേക്കാൾ കൂടുതലാണിത്. ഉയർന്ന നിലവാരമുള്ള, ഉയർന്ന സാങ്കേതിക വിദ്യയും സേവനാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥയായി മാറുന്നതിന് വേണ്ടിയാണ് ഇന്ത്യ പ്രവർത്തിക്കുന്നത്’ എന്നും പിയൂഷ് ഗോയൽ പറഞ്ഞു.
Comments