ചിന്ത ജെറോമിനെതിരായ വിമർശനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാന യുവജനകമ്മീഷൻ ചെയർമാനായ ചിന്തയ്‌ക്ക് പ്രതിമാസ ശമ്പളം 50,000ത്തിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി വർധിപ്പിച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ജോലിക്ക് പ്രവേശിച്ച 2016 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള വർധനവ് നിലവിൽ വരുമെന്ന തീരുമാനവും ഏറെ വിമർശനങ്ങൾക്ക് കാരണമായി. എന്നാൽ ഈ സമീപനം ശരിയല്ലെന്നാണ് ശൈലജയുടെ നിലപാട്.
രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകൾ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനമെന്ന നിലയിൽ കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നതെന്ന് എംഎൽഎ പറഞ്ഞു. അതിന്റെ പേരിൽ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ശൈലജ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.
രാഷ്‌ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. വാസ്തവ വിരുദ്ധമായ കാര്യത്തെ മുൻനിർത്തി സഖാവ് ചിന്താ ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
Comments