തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ പോലീസ് ഇൻസ്‌പെക്ടർ പി.ആർ സുനുവിനെ സേനയിൽ നിന്ന് പിരിച്ചുവിട്ടു. ബലാത്സംഗമടക്കമുള്ള കേസുകളിൽ സുനു പ്രതിയായ സാഹചര്യത്തിലാണ് നടപടി. പോലീസ് നിയമത്തിലെ വകുപ്പ് 86 പ്രകാരമാണ് സുനുവിനെ പുറത്താക്കിയത്. ഡിജിപിയുടെതാണ് നടപടി.
ഇത്തരത്തിൽ പോലീസ് ആക്ടിലെ വകുപ്പ് ഉപയോഗിച്ച് പോലീസുകാരനെ സേനയിൽ നിന്ന് പുറത്താക്കുന്നത് ആദ്യമായിട്ടാണെന്നാണ് വിവരം. തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള സുനു 15 തവണ വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്. സർവീസ് കാലയളവിൽ ആറ് പ്രാവശ്യം സസ്‌പെൻഷനിലായി. ഈ സാഹചര്യത്തിൽ പോലീസ് സേനയിൽ തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനുവിനെതിരെ ഡിജിപി നടപടി സ്വീകരിച്ചത്.
ബേപ്പൂർ കോസ്റ്റൽ സിഐ ആയിരുന്നു സുനു. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ പ്രതിയായതോടെ സസ്‌പെൻഷനിലായി. എറണാകുളം സ്വദേശിനിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് ഇയാൾ. അതേസമയം ഡിജിപിയുടെ നടപടിക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്നാണ് സുനുവിന്റെ പ്രതികരണം. ഹൈക്കോടതിയെ സമീപിക്കുമെന്നും സുനു വ്യക്തമാക്കി.
Comments