മാളികപ്പുറത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സാധാരണക്കാർ മുതൽ പ്രമുഖരും രാഷ്‌ട്രീയക്കാരും വരെ സിനിമയെ പ്രശംസിച്ച് പോസ്റ്റുകൾ പങ്കുവയ്‌ക്കുകയാണ്. ഇപ്പോഴിതാ നടനും നിർമ്മാതാവുമായ വിജയ് ബാബുവും മാളികപ്പുറം നൽകിയ ദൃശ്യാനുഭവം പങ്കുവച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി.
”മാളികപ്പുറം കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. അതിന് നിരവധി കാരണങ്ങളമുണ്ടായിരുന്നു. ഒന്നാമതായി ഞാനൊരു അയ്യപ്പ വിശ്വാസിയാണ്. രണ്ടാമതായി, മാളികപ്പുറത്തിന്റെ കഥ നാല് വർഷം മുമ്പ് ഞാൻ കേട്ടിരുന്നു. അതിനാൽ എങ്ങനെയാണ് അത് ചിത്രീകരിച്ചത് എന്നറിയാനുള്ള അതിയായ ആകാംക്ഷയും സിനിമ കാണാൻ പ്രേരിപ്പിച്ചു.
സിനിമ എന്റെ ഹൃദയത്തിൽ തൊട്ടു, പലതവണ. തീർത്തും ട്രിക്കി ആയിട്ടുള്ള ഒരു സബ്‌ജെക്ട് ആണെന്നിരിക്കെ അതിനെ സൂപ്പർ കൊമേഴ്‌സ്യൽ സിനിമയാക്കി മാറ്റാൻ കഴിഞ്ഞുവെന്നതാണ് പ്രത്യേകത. എല്ലാം കൊണ്ടും ഒരു ബ്രില്യന്റ് വർക്കായി മാളികപ്പുറം മാറി. സംവിധാകൻ വിഷ്ണു ശശി ശങ്കറിന് എല്ലാവിധ അഭിനന്ദനങ്ങളും. 2023ൽ ഹിറ്റായ ആദ്യ മലയാള സിനിമ സംഭവ്യമാക്കിയതിന്..
മലയാളത്തിലെ ഏറ്റവും കഴിവുറ്റ എഴുത്തുകാരിലേക്ക് ഉയരുകയാണ് അഭിലാഷ് പിള്ള. അദ്ദേഹം ഒരിക്കൽ കൂടി അത് തെളിയിച്ചുകഴിഞ്ഞു. ഇനിയും ഒരുപാട് ദൂരം താങ്കൾക്ക് സഞ്ചരിക്കാനുണ്ട്..
സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ ബിജിഎമ്മാണ്. സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ രജിൻ രാജിന് കഴിഞ്ഞു. ആട് -1ലും 2ലും ഞങ്ങളോടൊപ്പം പ്രവർത്തിച്ച വിഷ്ണു നാരായണന്റെ ക്യാമറയും മികച്ചതായി. എഡിറ്റിംഗ് ഡിപ്പാർട്ട്‌മെന്റിനെ എന്നത്തേയും പോലെ മികച്ചതാക്കാൻ ഷമീർ മുഹമ്മദിന് കഴിഞ്ഞു.
ഇനി പ്രകടനങ്ങളിലേക്ക് വന്നാൽ..
ദേവനന്ദയുടെ പ്രകടനം പുരസ്‌കാരത്തിനർഹമാകുന്നതായിരുന്നു. നിഷ്‌കളങ്കമായ പുഞ്ചിരി നൽകിയ കല്ലുവിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയിരുന്നില്ല. സൈജു കുറുപ്പുമായും ഉണ്ണി മുകുന്ദനുമായുമുള്ള ദേവനന്ദയുടെ കെമിസ്ട്രി അസാധ്യമായിരുന്നു. ശ്രീപഥ് അവളെ നല്ലരീതിയിൽ സപ്പോർട്ട് ചെയ്യുകയും ഞങ്ങളുടെ ചുണ്ടുകളിൽ ചിരി പടർത്തുകയും ചെയ്തു.
കാഴ്ചക്കാരെ ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അറിയാമെന്ന് അച്ചായി ആയി വന്ന സൈജു കുറുപ്പ് തെളിയിച്ചു. അബു ഭീകരൻ തന്നെ! സിനിമ ഹാളിൽ നിന്ന് പുറത്തുവന്നിട്ടും അച്ചായി ഹോണ്ട് ചെയ്യുന്ന പോലെ തോന്നി. ഏറ്റവുമൊടുവിലായി ഉണ്ണി മുകുന്ദൻ.. അദ്ദേഹത്തിന്റെ എനർജിയെക്കുറിച്ചും സ്‌ക്രീൻ പ്രസൻസിനെക്കുറിച്ചും വർണിക്കാൻ വാക്കുകളില്ല. ഉണ്ണിയുടെ വിളയാട്ടമായിരുന്നു. കഥാപാത്രമായി ജീവിക്കുകയായിരുന്നു ഉണ്ണി. മോളിവുഡിലെ ഡിപ്പൻഡബിൾ ആക്ടേഴ്‌സിൽ ഒരാളായി ഉണ്ണി മാറികൊണ്ടിരിക്കുകയാണ്.
രമേഷ് പിഷാരടി, അഭിലാഷ് പിള്ള, രഞ്ജി പണിക്കർ, ടിജി രവി, ശ്രീജിത്ത് രവി തുടങ്ങിയവരും തങ്ങളുടെ ഭാഗം മനോഹരമാക്കി. കാവ്യാ ഫിലിംസുമായി ചേർന്ന് ഈ സിനിമ യാഥാർത്ഥ്യമാക്കിയ ആന്റോ ജോസഫിന് ആശംസകൾ. നിങ്ങൾ 2023ലെ ആദ്യ ഹിറ്റിന് അർഹനായിരിക്കുന്നു. സ്വാമി ശരണം. ” വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
Comments