പത്തനംതിട്ട: മകരവിളക്കിനൊരുങ്ങി ശബരിമല. മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്‌ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. പുലർച്ചെ അഞ്ച് മണിക്ക് സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്ന് തിരുവാഭരണം വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചിരുന്നു.
25 അംഗസംഘം ശിരസിലേറ്റി കാൽനടയായാണ് ശബരിമലയിൽ എത്തുന്നത്. ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം ശിരസിലേറ്റുന്നത് ഗുരു സ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ്. അനാരോഗ്യം മൂലം ഘോഷയാത്രയിൽ മുഴുവൻ സമയവും അദ്ദേഹം ഉണ്ടാകില്ല. പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്ര ആദ്യ ദിനം അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിനം ളാഹ സത്രത്തിലും തങ്ങും. പന്തളം ഊട്ടുപുര കൊട്ടാരത്തിലെ രാജരാജ വർമ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധി.
പന്തളം കൊട്ടാരത്തിന്റെയും ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് തിരുവാഭരണ ഘോഷയാത്രയ്‌ക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നത്. വലിയ കോയിക്കൽ ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ 11.30 വരെ ഭക്തർക്ക് തിരുവാഭരണ ദർശനത്തിനുള്ള അവസരമുണ്ട്.
ഉത്സവത്തിന് മുന്നോടിയായി രണ്ടുദിവസത്തെ ശുദ്ധിക്രിയകൾ ഇന്ന് വൈകുന്നേരം അഞ്ചിന് ശബരിമലയിൽ ആരംഭിക്കും. ഗണപതിപൂജ, രക്ഷോഘ്‌നഹോമം, വാസ്തുഹോമം,വാസ്തുബലി, വാസ്തുപുണ്യാഹം എന്നിവയാണ് ഇന്ന് നടക്കുന്ന പ്രസാദശുദ്ധിക്രിയകളിലെ പ്രധാന ചടങ്ങുകൾ. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും. ശനിയാഴ്ചയാണ് മകരവിളക്ക്.
Comments