ന്യൂഡൽഹി: എകെ-203 റൈഫിളുകൾ നിർമ്മിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ്. അമേഠിയിലുള്ള കോർവ ആയുധ നിർമ്മാണശാലയിലാണ് റൈഫിളുകൾ നിർമ്മിക്കുന്നത്.
ഇതൊടെ എകെ- 200 സീരിസിലുള്ള റൈഫിളുകൾ ഉത്പാദിപ്പിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറി. ആത്മനിർഭർ ഭാരതിന്റെ ഭാഗമായാണ് എകെ-203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഭാവിയിൽ മറ്റ് രാജ്യങ്ങൾക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
ഇന്ത്യ- റഷ്യ സംയുക്ത പ്രതിരോധ സംരംഭമായ ഇന്ത്യോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് നിർമ്മാണം നടക്കുന്നത്. ഓർഡിനൻസ് ഫാക്ടറി ബോർഡും റഷ്യൻ സ്ഥാപനങ്ങളായ റോസോബോൺഎക്സ്പോർട്ട്, കൺസേൺ കലാഷ്നിക്കോവ് എന്നിവയുടെ സംയുക്ത സംരംഭമായി രൂപീകരിച്ച സ്ഥാപനമാണ് ഇത്. മാർച്ച് മാസത്തോടെ അയ്യായിരം റൈഫിളുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുമെന്ന ആർമി ചീഫ് ജനറൽ മനോജ് പാണ്ഡൈ വ്യക്തമാക്കി.
1990-കളിൽ സേനയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റം എന്ന ഇൻസാസ് റൈഫിളുകൾക്ക് പകരമായാണ് എകെ-203 റൈഫിളുകൾ വരുന്നത്.
ഇന്ത്യയും റഷ്യയും തമ്മിൽ സൈനിക- സാങ്കേതിക രംഗങ്ങളിൽ ശക്തമായ സഹകരണമാണ് നിലനിൽക്കുന്നത്. ഇതിന്റെ ഫലമായാണ് ഇന്ത്യോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പിറവിയ്‌ക്ക് വഴിവെച്ചത്. ഭാവിയിലും സാങ്കേതികവിദ്യലൂന്നിയ സംയുക്ത സംരംഭങ്ങക്കാകും ഇരു രാജ്യങ്ങളും പ്രാധാന്യം നൽകുക.
പ്രതിരോധ- വ്യവസായ ഇടനാഴിയിലൂടെ ലോക ആയുധ വിപണിയുടെ ഹബ്ബാകുകയാണ് ഉത്തർപ്രദേശ്. രാജ്യത്ത നിലവിലുള്ള രണ്ട് പ്രതിരോധ വ്യവസായ ഇടനാഴികളിൽ ഒന്നാണ് ഇവിടെയുള്ളത്. കഴിഞ്ഞ നിക്ഷേപ സംഗമത്തിൽ പ്രതിരോധ, ലോജിസ്റ്റിക്ക്, വ്യോമയാന മേഖലയിൽ മാത്രം 16,400 കോടി രൂപയുടെ ധാരണാപത്രത്തിലാണ് യുപി സർക്കാർ ഒപ്പുവെച്ചത്.
Comments