ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16നാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജനുവരി 21നാണ് പുറത്തിറക്കുക. ജനുവരി 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജനുവരി 31ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടാണ്.
മാർച്ച് 22നാണ് നിലവിലെ സർക്കാരിന്റെ കാലവധി അവസാനിക്കുക. മുഖ്യമന്ത്രി ഡോ. മാണിക് സാഹയുടെ നേതൃത്വത്തിലാണ് ത്രിപുരയിൽ ബിജെപി ഭരണം നടത്തുന്നത്. ആകെ 60 നിയമസഭാ മണ്ഡലങ്ങൾ സംസ്ഥാനത്തുണ്ട്. 2018ൽ നടന്ന ഒടുവിലെ തിരഞ്ഞെടുപ്പിൽ ബിജെപിയും ഐപിഎഫ്ടിയും ചേർന്ന സഖ്യസർക്കാർ അധികാരത്തിലേറുകയായിരുന്നു. സംസ്ഥാനത്ത് 25 വർഷമായി തുടർന്നുപോന്ന ഇടതുഭരണത്തിന് വിരാമമിട്ടായിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലേറിയത്.
60ൽ 35ഉം നേടിയത് ബിജെപിയായിരുന്നു. സിപിഎമ്മിന് 16ഉം ഐപിഎഫ്ടിക്ക് എട്ടും വീതം സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസിനും ഒറ്റ സീറ്റും നേടാനായിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 3,328 പോളിംഗ് സ്‌റ്റേഷനുകളിലായി വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഇത്തവണ സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് മത്സരിച്ച് ബിജെപി സർക്കാരിനെ താഴെയിറക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ തൃണമൂൽ കോൺഗ്രസും ത്രിപുരയിൽ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ തവണത്തേതിന് സമാനമായി ട്രൈബൽ മേഖലയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയായ ഐപിഎഫ്ടിയുമായി ചേർന്ന് ബിജെപി മത്സരിക്കുന്നതാണ്.
Comments