ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. ത്രിപുരയിൽ കൂടാതെ നാഗാലാൻഡിലും മേഘാലയയിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുകയെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷ്ണർ അനൂപ് ചന്ദ്ര പാണ്ഡേയും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ മാർച്ച് പകുതിയോടെയാണ് നിലവിലെ നിയസഭകളുടെ കാലാവധി അവസാനിക്കുന്നത്. അറുപത് നിയമസഭാ മണ്ഡലങ്ങൾ വീതമാണ് രണ്ട് സംസ്ഥാനങ്ങളിലുമുള്ളത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ലക്ഷദ്വീപ് ലോക്സഭാ സീറ്റിലേക്കും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പുകളും ഫെബ്രുവരി 27ന് നടക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിൽ മാണിക് സാഹ നയിക്കുന്ന ബിജെപി സർക്കാരും മേഘാലയയിലും നാഗാലാൻഡിലും ബിജെപി രൂപം നൽകിയ നോർത്ത് ഈസ്റ് ഡെമോക്രാറ്റിക് അലയൻസ് നേതൃത്വം നൽകുന്ന സർക്കാരുകളുമാണുള്ളത്.
Comments