ശ്രീനഗർ: ജമ്മു കശ്മീർ സാധാരണ നിലയിലേയ്‌ക്ക് മടങ്ങി വരുന്നതിന്റെ അസ്വാരസ്യമാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അഭിവൃദ്ധി തടയുന്നതിനും ജമ്മു കശ്മീരിനെ അശാന്തിയിലാഴ്‌ത്താനുമാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര നടക്കുന്നത്. ശ്രീനഗറിലെ തെരുവുകളിലൂടെ നടക്കുന്ന സാധാരണക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ യാത്രയുടെ ഭാഗമാകാനാണ് ആഗ്രിക്കുന്നത്. അവൻ ഒരിക്കലും മൂന്ന് പതിറ്റാണ്ടായി അനുഭവിച്ച പേടി സ്വപ്നത്തിലേയ്‌ക്ക് തിരികെ പോകാനും ദുരന്തത്തിന്റെയും അക്രമത്തിന്റെയും നാശത്തിന്റെയും കാലത്തിലേയ്‌ക്ക് വീണ്ടും വലിച്ചെറിയപ്പെടാനും ആഗ്രഹിക്കുന്നില്ല എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
‘1992-ന്റെ തുടക്കത്തിൽ ശ്രീനഗറിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തി ബിജെപി നടത്തിയ ഏകതാ യാത്രയുടെ ചരിത്രം വായിക്കാനും പഠിക്കാനും രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും സമയം കണ്ടെത്തണം. കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയവും പാകിസ്താന്റെ കുതന്ത്രങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യയിലെ ദേശീയ ശക്തികൾ ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്താൻ അനുവദിച്ചില്ല. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും മറ്റാർക്കും വിട്ടു തരില്ല എന്നുമുള്ള ശക്തമായ സന്ദേശം രാജ്യത്തുടനീളവും അന്തർദേശീയ തലത്തിലും എത്തിക്കുക എന്നതായിരുന്നു ഏകതാ യാത്രയുടെ ലക്ഷ്യം’.
‘ജമ്മു കശ്മീർ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്ന് തുറന്നു പറയാതെ വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യം വെയ്‌ക്കുകയായിരുന്നു കോൺഗ്രസ്. ബിജെപി നയിച്ച യാത്രയെ അക്കാലത്ത് കോൺഗ്രസും സംഖ്യ കക്ഷികളും ശക്തമായി എതിർത്തു. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ഭീകരതയ്‌ക്കെതിരെ സഹിഷ്ണുതയില്ലാത്ത നിർണായക സമീപനം സ്വീകരിക്കുകയും ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അതിന്റെ ഫലമായി ജമ്മു കശ്മീർ സമ്പൂർണ്ണമായി മുഖ്യധാരയിലേയ്‌ക്ക് ഉയർത്തപ്പെട്ടു. ഇതുപോലുള്ള ഒരു സമയത്ത് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര, ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങിയതിലുള്ള അസ്വാരസ്യം മാത്രമാണ് പ്രകടപ്പിക്കുന്നത്’ എന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു.
Comments