എറണാകുളം: സുരക്ഷയുടെ പേരിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അയൽവാസിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. സിസിടിവി വെക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരുമായി കൂടിയാലോചിച്ച് മാർഗനിർദേശം ഇറക്കണമെന്നും ജസ്റ്റിസ് വി.ജി അരുൺ അറിയിച്ചു.
എറണാകുളം ചേരനല്ലൂർ സ്വദേശിനി ആഗ്നസ് മിഷേൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന വിധമാണ് അയൽവാസി ക്യാമറ സ്ഥാപിച്ചിരിക്കുന്നതെന്നും ആഗ്നസ് ഹർജിയിൽ പറഞ്ഞു.
ഹർജിക്കാരിയുടെ അയൽവാസിയായ രാജു ആന്റണി. ചേരാനെല്ലൂർ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്ക് നോട്ടീസ് നൽകാനും ഉത്തരവിൽ പറയുന്നു. ഹർജിയുടെ പകർപ്പ് ഡിജിപിയ്ക്ക് നൽകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസം കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
വീടിന് സമീപത്തായി സ്ഥാപിച്ചിട്ടുള്ള സിസിടിവി സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരി കോടതിയെ സമീപിച്ചത്. സുരക്ഷയ്ക്ക് വേണ്ടി അയൽവാസിയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ ഡിജിപി മാർഗനിർദേശം കൊണ്ടുവരണമെന്ന് കോടതി ഉത്തരവിട്ടു.
Comments