കൊല്ലം: ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരായ ജപ്തി നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്റെ വീടും ഭൂമിയും ജപ്തി ചെയ്തു. കരുനാഗപ്പള്ളി പുതിയകാവിലെ വീടും ഭൂമിയുമാണ് ജപ്തി ചെയ്തത്. കരുനാഗപ്പള്ളി തഹസിൽദാരുടെയും ആദിനാട് വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിലാണ് നടപടി.
കേന്ദ്ര നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവർ ചേർന്നാണ് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചത്. അതിനാൽ ഹർത്താലിന് മറവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ നടത്തിയ അക്രമങ്ങളിലെ നാശനഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ കൂട്ടാക്കിയിരുന്നില്ല. കോടതി അന്ത്യശാസനം നൽകിയതിന് പിന്നാലെ ജപ്തി നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
ലാൻഡ് റവന്യൂ കമ്മീഷണർ ടി.വി. അനുപമയാണ് ഉത്തരവ് പുറത്തിറക്കിയത്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ജപ്തി നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർ ജില്ലാ കളക്ടർമാരോട് നിർദേശിച്ചു.
പോപ്പുലർ ഫ്രണ്ടുകാരിൽ നിന്ന് റവന്യു റിക്കവറിക്ക് ആറു മാസം കൂടി നീട്ടിത്തരണമെന്ന സർക്കാരിന്റെ ആവശ്യം നിരസിച്ച കോടതി ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. നടപടികൾ വൈകുന്നതിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി കോടതിക്ക് മുന്നിൽ നിരുപാധികം മാപ്പ് പറഞ്ഞ സംഭവമുൾപ്പടെ സർക്കാരിന് തിരിച്ചടിയായി.
Comments