മുംബൈ : സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്‌ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. കൂടാതെ മൂന്ന് മാസത്തേക്ക് പൈലറ്റ്-ഇൻ-കമാൻഡറുടെ ലൈസൻസും ഏവിയേഷൻ റഗുലേറ്റർ സസ്‌പെൻഡ് ചെയ്തു. എയർ ഇന്ത്യയുടെ ഇൻ- ഫ്‌ളൈറ്റ് സർവീസ് ഡയറക്ടർക്ക് മൂന്ന് ലക്ഷം രൂപയും പിഴ ചുമത്തി.
ഡിജിസിഎയുടെ സിവിൽ ഏവിയേഷൻ ആവശ്യകതകൾ ലംഘിച്ചതിനാണ് 30 ലക്ഷം രൂപ എയർ ഇന്ത്യയ്ക്ക് പിഴ ചുമ്ത്തിയത്. ഡിജിസിഎ സിവിൽ ഏവിയേഷൻ ആവശ്യകതകളിലെ 141-ാം എയർക്രാഫ്റ്റ് നിയമം ലംഘിച്ചതിനാണ് പൈലറ്റ് ഇൻ കമാൻഡറുടെ ലൈസൻസ് 3 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടതിനാണ് എയർ ഇന്ത്യയുടെ ഫ്‌ളൈറ്റ് സർവീസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴ ചുമത്തിയത്.
കഴിഞ്ഞ വർഷം നവംബർ 26-നാണ് വിമാനത്തിൽ വച്ച് ശങ്കർ മിശ്ര സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിക്കുന്നത്. ന്യൂയോർക്ക്-ഡൽഹി വിമാനത്തിലായിരുന്നു മിശ്രയുടെ അതിക്രമം. സംഭവ സമയത്ത് മിശ്ര മദ്യ ലഹരിയിലായിരുന്നു. വൈകാതെ തന്നെ സ്ത്രീ പരാതി നൽകിയികരുന്നെങ്കിലും എയർഇന്ത്യ കേസ് പോലീസിന് കൈമാറുന്നതിൽ ദിവസങ്ങൾ വൈകിപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം സെക്ഷൻ 294 (പൊതു സ്ഥലത്തെ അസ്ലീല പ്രവൃത്തി), സെക്ഷൻ 354 (സ്ത്രീകൾക്കെതിരെയുളള അക്രമാസക്തമായ ബലപ്രയോഗം, അപമാനിക്കൽ), സെക്ഷൻ 509 ( സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള വാക്ക്, പ്രവൃത്തി) എന്നീ വകുപ്പുകൾ പ്രകാരവും എയർക്രാഫ്റ്റ് നിയമത്തിലെ സെക്ഷൻ 510(മദ്യപിച്ച്് പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്ന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
Comments