തൃശൂർ: സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ആദം ബസാറിലെ ഓഫീസ്, പുഴക്കലിലെ കോർപ്പറേറ്റ് ഓഫീസ്, ഇടപാട് രേഖകൾ ഒളിച്ചു കടത്തി സൂക്ഷിച്ചിരുന്ന പുതുക്കാട് പാലാഴിയിലെ വാടക വീട് എന്നിവിടങ്ങളിലെത്തിച്ചാവും തെളിവെടുപ്പ് നടക്കുക. നിലവിൽ 2.25 ലക്ഷം രൂപ മാത്രമാണ് സേഫ് ആന്റ് സ്ട്രോംഗ് കമ്പനിയുടെ അക്കൗണ്ടിലുള്ളത്. ആറ് മാസത്തിനുള്ളിൽ വൻ തുകകൾ വിവിധ അക്കൗണ്ടുകളിലേക്ക് റാണ മാറ്റിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഇന്നലെ പത്ത് മണിക്കൂറിലധികം റാണയെ ചോദ്യം ചെയ്തു. എന്നാൽ കൃത്യമായ മറുപടികളൊന്നും ഇയാൾ പറഞ്ഞില്ല. പണം ബിസിനസിൽ നിക്ഷേപിച്ചുവെന്ന മറുപടിയാണ് നൽകിയത്. ചോദ്യങ്ങൾക്ക് ഈ ഒരു മറുപടി മാത്രം നൽകുന്നത് തികച്ചും ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം. 33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീൺ റാണ സ്വീകരിച്ച നിക്ഷേപം.
നിക്ഷേപമായി സ്വീകരിച്ച കോടികൾ എവിടേയ്ക്ക് പോയി എന്നതിൽ റാണ ഒളിച്ചു കളി തുടരുകയാണ്. ബാക്കി തുക എവിടെയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ബിസിനസ് മാത്രമാണ് താൻ ചെയ്തതെന്നും ആരെയും പറ്റിച്ചില്ലെന്നുമായിരുന്നു പിടിയിലായതിന് പിന്നാലെ റാണ പറഞ്ഞത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് റാണയുടെ അറസ്റ്റിലേയ്ക്ക് എത്തിച്ചത്.
Comments