ചെന്നൈ : ട്രിച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃത വിദേശ കറൻസി കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. ചെരുപ്പിനടിയിൽ പ്രത്യേക അറ സൃഷ്ടിച്ച് അതി വിദഗ്ധമായി കടത്താൻ ശ്രമിച്ച നോട്ടുകളാണ് കസ്റ്റംസ് കണ്ടെടുത്തത്. 9,600 യുഎസ് ഡോളറാണ് യാത്രക്കാരൻ കടത്താൻ ശ്രമിച്ചത്. സിംഗപ്പൂരിൽ നിന്നും എയർഇന്ത്യ വിമാനത്തിൽ എത്തിയ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
തുടർന്ന് കസ്റ്റംസ് വിഭാഗത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റ് പരിശോധന നടത്തി. 7.8 ലക്ഷം രൂപ വിലമതിക്കുന്ന 9,600 യുഎസ് ഡോളറാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
പരിശോധനയിൽ ഇയാളുടെ ചെരുപ്പിൽ നിന്നുമാണ് കറൻസി കണ്ടെത്തിയത്. കഴിഞ്ഞ മാസം സമാന രീതിയിൽ സ്വർണം കടത്താൻ മറ്റൊരു യാത്രക്കാരൻ ശ്രമം നടത്തിയിരുന്നു. 8 ലക്ഷത്തോളം രൂപ വിലമതിയ്‌ക്കുന്ന രണ്ട് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. 24 കാരറ്റിന്റെ 147.5 ഗ്രാം സ്വർണ്ണമായിരുന്നു പിടിച്ചെടുത്തത്.
നവംബറിലും ഇതേ രീതിയിൽ യാത്രക്കാരിയായ യുവതിയുടെ പക്കൽ നിന്ന് സ്വർണ്ണം പിടി കൂടിയിരുന്നു. 7,74,590 രൂപ വിലമതിക്കുന്ന 24 കാരറ്റ് സ്വർണ്ണമാണ് യുവതിയിൽ നിന്ന് പിടികൂടിയത്. പേസ്റ്റ് പോലുള്ള വസ്തുക്കളിൽ നിന്നാണ് 169 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തത്.
Comments