ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം 25 ശതമാനം വർദ്ധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ആപ്പിൾ മറ്റൊരു വിജയകഥയാണെന്നും ആപ്പിൾ നിലവിൽ ഇന്ത്യയിൽ ഇതിനകം അഞ്ച് മുതൽ ഏഴ് ശതമാനം വരെ നിർമ്മാണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിർമ്മിച്ച പുതിയ മോഡലുകൾ ഇപ്പോൾ അവർക്കുണ്ടെന്നും ഉത്പാദനം 25 ശതമാനം വർദ്ധിപ്പിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ കയറ്റുമതിയിൽ ഒരു ബില്യൺ ഡോളറിലെത്തിയിരുന്നു. നിലവിൽ ആപ്പിൾ കമ്പനി അഞ്ച് ശതമാനത്തോളം ഉത്പാദനം ചൈനയ്ക്ക് പുറത്താണ് നിർമ്മിക്കുന്നത്. 2025-ഓടെ ആപ്പിൾ ഉത്പന്നങ്ങളുടെ നാലിലൊന്ന് ചൈനയ്ക്ക് പുറത്താകും നിർമ്മിക്കുകയെന്നാണ് പ്രവചനം.
ടാറ്റ ഗ്രൂപ്പ് രാജ്യത്ത് ഐഫോൺ നിർമ്മിക്കുമെന്ന് സുപ്രധാന തീരുമാനവും അടുത്തിടെയുണ്ടായിരുന്നു. തായ്വാൻ കമ്പനിയായ വിസ്ട്രോൺ കോർപ്പിന്റെ ബംഗളൂരു യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്നാണ് അറിയാൻ കഴിയുന്ന വിവരം. ഇതോടെ ഇന്ത്യ അസാധാരണ നേട്ടം കൈവരിക്കും.പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും മാർച്ച് അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നുമാണ് റിപ്പോർട്ട്.
ചൈനയിലെ ഐഫോൺ നിർമ്മാണ കമ്പനിയിലെ പ്രതിഷേധങ്ങളെ തുടർന്നാണ് ഐഫോൺ നിർമ്മാണം ചാനയിൽ നിന്ന് മാറ്റാൻ കമ്പനിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാരാണ് സംഘടിച്ചത്. തങ്ങളുടെ അവകാശങ്ങൾ ചൈനീസ് കമ്പനി നിഷേധിക്കുന്നതിലായിരുന്നു പ്രതിഷേധം. രാജ്യത്തെ സീറോ കോവിഡ് നയങ്ങളും പ്ലാന്റിലെ പ്രശ്നങ്ങളും പ്രതികൂലമായാണ് ബാധിച്ചത്. സുസ്ഥിര ഉത്പാദന കേന്ദ്രമെന്ന നിലയിലുള്ള ചൈനയുടെ പദവി ദുർബലമാക്കിയ സംഭവങ്ങളെ തുടർന്ന് വിദഗ്ധർ നടത്തിയ പഠനത്തിലാണ് ചൈനയിൽ ആപ്പിളിന് വികസിക്കാൻ കഴിയില്ലെന്ന വസ്തുത മനസിലാക്കിയത്. ഇതിന് പിന്നാലെയായിരുന്നു കമ്പനമി ഉത്പാദനം മറ്റ രാജ്യങ്ങളിലേക്ക് വികസിപ്പിക്കാൻ തീരുമാനിച്ചത്.
Comments