കെയ്‌റോ : ഇന്ത്യയും ഈജിപ്റ്റും നിർണായക പങ്കാളികളെന്ന് ഈജിപ്ഷ്യൻ അനലിസ്റ്റ് മുഹമ്മദ് സൊളിമാൻ. വിവിധ മേഖലകളിൽ മികച്ച സഹകരണം കാഴ്ച വെയ്‌ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഈജിപ്റ്റും. പ്രതിരോധം, സുരക്ഷ, ഭീകരവാദം എന്നീ മേഖലകളിൽ നയപരവും തന്ത്രപരവുമായി കരുത്താർജിച്ച് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ സ്ഥിതി ചെയ്യുന്ന എംസിലാർട്ടി അസോസിയേറ്റ് എന്ന ആഗോള സ്ട്രാറ്റജി കമ്പനിയുടെ അനലിസ്റ്റാണ് അദ്ദേഹം.
ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൾ ഫത്താ അൽ സിസിയുടെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാജ്യത്തെ വ്യവസായ മേഖലകളിലെ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കൃഷി, വിവര സാങ്കേതിക വിനിമവിദ്യ തുടങ്ങിയ മേഖലകളുടെ വികസനത്തിനായുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിരോധം, സുരക്ഷാസഹകരണം എന്നീ മേഖലകളിലെ വികസനത്തിനായുള്ള ചർച്ചകളും സംഘടിപ്പിക്കും. അഞ്ച് മന്ത്രിമാർ ,മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമായിരിക്കും ഈജിപ്റ്റ് പ്രസിഡന്റിനെ അനുഗമിക്കുക.
ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ ഈജ്പിറ്റ് പ്രസിഡന്റ് അതിത്ഥിയായി എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ക്ഷണം. ഈജിപ്ഷ്യൻ സേന വിഭാഗവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും. അറബ് ലോകത്തെയും ആഫ്രിക്കയിലെയും രാഷ്‌ട്രീയത്തിലെ പ്രധാന കണ്ണിയാണ് ഈജിപ്റ്റ്. അതുകൊണ്ട് തന്നെ ഈജിപ്റ്റുമായുള്ള ബന്ധം കൂടുതൽ വിപുലീകരിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ആഫ്രിക്കയിലെയും യൂറോപ്പിലെയും വിപണികളിലേക്കുള്ള പ്രധാന കവാടം കൂടിയാണ് ഇതിലൂടെ ഇന്ത്യയ്‌ക്ക് ലഭിക്കുക.
Comments