തിരുവനന്തപുരം: എ.കെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുൽഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോൺഗ്രസിന്റെ വർത്തമാന ദുരവസ്ഥയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിബിസിക്കെതിരെ എ.കെ ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി തുറന്നടിച്ച സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.
“പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരിൽ ഇന്ത്യാവിരുദ്ധമാവുന്നത് എത്രവേഗമാണെന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്‌ക്ക് അഞ്ഞൂറു കിലോമീറ്റർ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ല. പിന്നെ സിപിഎമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാൻ വീണ്ടുമൊരവസരം കൂടി ലഭിച്ചുവെന്നതിലുള്ള ചാരിതാർത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികൾ…” കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ എന്ന പേരിൽ ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിക്കെതിരെ വിവാദം കനക്കുമ്പോഴായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവായ എകെ ആന്റണിയുടെ മകൻ പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ പരമാധികാരത്തിൽ കടന്നുകയറാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനുമുള്ള വിദേശ നിലപാടാണ് ബിബിസി നടത്തുന്നതെന്ന വിമർശനം അനിൽ കെ ആന്റണിയും ശരിവയ്‌ക്കുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
Comments