തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസ് കാവലിൽ ഡിവൈഎഫ്ഐയുടെ ബിബിസി ഡോക്യുമെന്ററി പ്രദർശനം. തിരുവനന്തപുരം പൂജപ്പുരയിലാണ് പ്രദർശനം. സംഭവ സ്ഥലത്തേക്ക് ബിജെപി മാർച്ച് നടത്തി. പാർട്ടി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.
മാർച്ചിന് നേരെ പോലീസ് ആറിൽ കൂടുതൽ തവണ ജല പീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
യൂത്ത് കോൺഗ്രസ് മാനവീയം വീഥിയിൽ സംഘടിപ്പിച്ച പ്രദർശനത്തിലേക്ക് യുവമോർച്ച മാർച്ച് നടത്തി. ജില്ല അദ്ധ്യക്ഷൻ ആർ. സജിത്ത് ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ തടയുമെന്ന് യുവമോർച്ച വ്യക്തമാക്കിയിരുന്നു.
ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സരേന്ദ്രൻ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയിരുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നതെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. രണ്ടു ദശകം മുമ്പ് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത് മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Comments