തിരുവനന്തപുരം: ന്യൂഡൽഹി ജെഎൻയു സർവകലാശാലയിൽ ജനം ടിവി വാർത്താസംഘത്തിന് നേരെ നടന്ന ഇടത്- ജിഹാദി വിദ്യാർത്ഥി സംഘങ്ങളുടെ ആക്രമണത്തെ അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ജെഎൻയു അക്രമമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നവർ ജെഎൻയുവിൽ ഇടതുപക്ഷ യുവജനസംഘടനകൾ മാദ്ധ്യമപ്രവർത്തകരെ അക്രമിച്ചതറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് ജെഎൻയുവിൽ ജനം വാർത്താ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ജെഎൻയു ക്യാമ്പസിൽ മുസ്ലീം, ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തിയ ഡോക്യുമെന്ററി പ്രദർശനം മുടങ്ങി. ഇതിൽ പ്രകോപിതരായ മുസ്ലീം, ഇടത് സംഘടനകളുടെ അക്രമി സംഘം വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ ജനം വാർത്താ സംഘത്തിനെയും അക്രമി സംഘം മർദ്ദിക്കുകയായിരുന്നു. ആർഎസ്എസിനെ അനുകൂലിക്കുന്ന ജനം ടിവി ക്യാമ്പസ് വിട്ടുപോകുക എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.
2016 ഫെബ്രുവരി ഒമ്പതിന് ജെഎൻയുവിൽ ഇടത്, ജിഹാദി വിദ്യാർത്ഥി സംഘടനകൾ നടത്തിയ ഭീകരൻ അഫസൽ ഗുരു അനുസ്മരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ജനം ടിവിയാണ്. അന്ന് മുതൽ ജെഎൻയുവിൽ തീവ്ര ഇടത് ജിഹാദി ശക്തികൾ ജനം ടിവിയെ ലക്ഷ്യമിട്ടിരുന്നു.
സംഭവത്തിൽ പ്രതിഷേധം അറിയിച്ച് വർക്കിംഗ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യ രംഗത്തെത്തി. പ്രതികളെ ഉടൻ പിടികൂടണമെന്നും മാദ്ധ്യമങ്ങൾക്ക് നേരെ ജെഎൻയുവിൽ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
Comments