തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയെ പരിഹസിച്ച് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ടാണ് കോടതിയെ വിധിയെയും അതിന് ആസ്പദമായ റിപ്പോർട്ടിനെയും തോമസ് ഐസക് പരിഹസിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വെള്ളപൂശാൻ തട്ടിക്കൂട്ടിയതാണ് അന്വേഷണ റിപ്പോർട്ട് എന്നും ഇങ്ങനെ തട്ടിക്കൂട്ടിയ റിപ്പോർട്ട് ശരിയാണെന്ന് സുപ്രീംകോടതി പറയുകയുമായിരുന്നു എന്നാണ് തോമസ് ഐസക്കിന്റെ പരിഹാസം.
സുപ്രീംകോടതി പറഞ്ഞ വിധികൊണ്ട് ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് ഇല്ലാതാകുന്നില്ല. സുപ്രിംകോടതി ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ശരിവെയ്‌ക്കുകയായിരുന്നു. പക്ഷേ, ആ അന്വേഷണ റിപ്പോർട്ട് മോദിയെ വെളളപൂശുക എന്ന ഉദ്ദേശത്തോടെ തട്ടിക്കൂട്ടിയതാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന് നിയമവൃത്തങ്ങളിൽപ്പോലും വിശുദ്ധഗ്രന്ഥത്തിന്റെ പരിവേഷമില്ല. അന്വേഷ റിപ്പോർട്ടിലുള്ള സിദ്ധാന്തങ്ങൾ സാക്ഷാൽ നരേന്ദ്രമോദിയുടെ വകയാണ്.
അന്വേഷണ റിപ്പോർട്ടിൽ പരസ്പരവിരുദ്ധമായ പരാമർശങ്ങളുണ്ട്. ഇതൊക്കെ ഈ നാട്ടിലെ പത്രമാദ്ധ്യമങ്ങൾ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലെ പഴുതുകൾ ചൂണ്ടിക്കാണിക്കുന്നതും തെളിവുസഹിതം ആ പഴുതുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ നടത്തുന്നതും സുപ്രിംകോടതിയുടെ അധികാരത്തെയോ പദവിയെയോ ബാധിക്കുന്ന കാര്യങ്ങളല്ല. ഗുജറാത്തിലെ വംശഹത്യയുടെ ആസൂത്രണവും നിർവഹണവും ഭാവി തലമുറയ്‌ക്കു വേണ്ടി രേഖപ്പെടുത്തുകയാണ് ബിബിസി ചെയ്തത്. അധികാരം ഉപയോഗിച്ചാണ് നിയമനടപടികളിൽ നിന്നും കോടതി വിചാരണയിൽ നിന്നും മോദി രക്ഷപ്പെട്ടത് എന്നാണ് തോമസ് ഐസ്ക് ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അധികാരത്തിന്റെ മുമ്പിൽ കോടതി താഴ്ന്നു കൊടുത്തു എന്നർത്ഥം വരുന്ന വാചകങ്ങളാണ് മുൻ ധനമന്ത്രി ഫേയ്സ്ബുക്കിൽ പങ്കുവെച്ചത്.
Comments