ന്യൂയോർക്ക്: നായാട്ടിന് പോകുന്നതിനിടെ വളർത്തുനായയുടെ വെടിയേറ്റ് യുവാവ് മരിച്ചു. അമേരിക്കയിലെ സൂംനർ കൗണ്ടിയിലാണ് സംഭവം. പിക്കപ്പ് ട്രക്കിന് പിറകിൽ വച്ചിരുന്ന റൈഫിളിൽ വളർത്തുനായ അറിയാതെ ചവിട്ടുകയും യുവാവിന് മേൽ വെടിയുണ്ട തറയ്‌ക്കുകയുമായിരുന്നു.
ഡ്രൈവർ സീറ്റിലും അപ്പുറത്തുമായി രണ്ട് പേരാണ് ട്രക്കിന്റെ മുൻവശത്ത് ഇരുന്നിരുന്നത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം. അപ്പുറത്തിരുന്ന 30-കാരനാണ് റൈഫിളിൽ നിന്നുള്ള ബുള്ളറ്റ് തറച്ച് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തത്. അതേസമയം മരിച്ചയാൾ വളർത്തുനായയുടെ യജമാനനാണോയെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അമേരിക്കയിൽ സർവ്വധാരണമായ സംഭവവികാസമാണ് വെടിവെപ്പുകൾ. രാജ്യത്ത് നിരവധി പേർക്കാണ് ഇത്തരത്തിൽ അബദ്ധത്തിൽ വെടിയേറ്റിട്ടുള്ളത്. മനുഷ്യരേക്കാൾ കൂടുതൽ തോക്കുകളാണ് രാജ്യത്തുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021ലെ കണക്ക് പ്രകാരം 500ലധികം പേർ അബദ്ധത്തിൽ വെടിയേറ്റ് അമേരിക്കയിൽ മരിച്ചിട്ടുണ്ട്.
Comments