അമ്പലപ്പുഴ : നവവധു വിവാഹത്തിനു മുമ്പേ ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. കരൂർ മാളിയേക്കൽ നൈസാമാണ് (47) പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി അമ്പലപ്പുഴ പോലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി നൈസാമിന്റെ ഹാർഡ് വെയർ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി.
കഴിഞ്ഞ ഡിസംബർ 18നാണ് യുവതി വിവാഹിതയായത്. എന്നാൽ അടുത്ത ആഴ്ച തന്നെ യുവതി ഗർഭിണിയാകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് വിവാഹത്തിന് മുമ്പേ യുവതി ഗർഭിണിയാണെന്ന വിവരം പുറത്തു വന്നത്.
ഭർതൃവീട്ടുകാർ വിവരം അറിഞ്ഞതോടെ ഇക്കാര്യം യുവതിയോട് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് അഞ്ചുവർഷത്തോളം നീണ്ട പീഡനവിവരം പുറത്തു വന്നത്. നൈസാം മുൻകൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചതെന്നുള്ള വിവരങ്ങളാണ് പുറത്തു വന്നത്.
16 വയസു മുതൽ നൈസാം തന്നെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പീഡിപ്പിക്കുന്നതിനെതിരെ മുമ്പൊരിക്കൽ യുവതി എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അതിനെത്തുടർന്ന് പെൺകുട്ടിയെ കടയിൽ നിന്നും നൈസാം പുറത്താക്കിയിരുന്നു. തുടർന്ന് മാസങ്ങൾക്കു ശേഷം നൈസാം പെൺകുട്ടിയുടെ വീട്ടിലെത്തി ജോലിക്ക് തിരികെ കയറണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. ഇനി ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിൻമേൽ പെൺകുട്ടി ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു .
ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്‌ക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ മൊഴി.ഇരയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം. നൈസാമിനെ പ്രദേശവാസികൾ തടഞ്ഞു വച്ചു മർദ്ദിച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു . ദേഹമാസകലം പരിക്കേറ്റ നൈസാമിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ നൽകിയ ശേഷം അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments