ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഗവർണർക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ നടന്ന നടപടികളെ രൂക്ഷമായി വിമർശിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ഗവർണർ ആർഎൻ രവിയ്‌ക്കെതിരെ ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയാണ് സ്റ്റാലിൻ സർക്കാർ. ഗവർണർ ഒരിക്കലും ദേശീയഗാനത്തെ അപമാനിച്ചിട്ടില്ല. ഗവർണറെ ദേശീയഗാനം കേൾപ്പിക്കാൻ അനുവദിക്കാതെ അപമാനിച്ചത് ഡിഎംകെയാണ്. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒരുവാക്ക് പോലും കൂട്ടി ചേർത്തിട്ടില്ല. സ്റ്റാലിൻ സർക്കാർ തയ്യാറാക്കിയ രാഷ്‌ട്രീയ വാചകങ്ങളാണ് അദ്ദേഹം വായിക്കാതെ ഒഴിവാക്കിയതെന്നും, ഗവർണർ രാഷ്‌ട്രീയക്കാരനല്ല എന്നും അണ്ണാമലൈ പറഞ്ഞു. എഎൻഐ നടത്തിയ അഭിമുഖത്തിലാണ് അണ്ണാമലൈ തന്റെ ഉറച്ച് നിലപാടുകൾ തുറന്നു പറഞ്ഞത്.
‘ഗവർണറുടെ പ്രസംഗത്തിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കേണ്ടതുണ്ട്. ഗവർണർ ഒരു വാക്ക് പോലും ചേർത്തിട്ടില്ല, അദ്ദേഹം ഒരിക്കലും ദേശീയ ഗാനത്തെ അനാദരിച്ചിട്ടില്ല. നിങ്ങൾ സന്ദർഭം മനസ്സിലാക്കണം. വളരെ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു അത്. ഗവർണർക്ക് അനിഷ്ടകരമായി തോന്നി. ഗവർണർ സംസാരിക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ കണ്ടാൽ തന്നെ അത് മനസ്സിലാകും. ബഹളം വച്ച അംഗങ്ങളെ സ്പീക്കർ തടഞ്ഞില്ല. കഴിഞ്ഞ 20 മാസത്തിനിടെ ഡിഎംകെ നേതാക്കൾ നടത്തിയ രണ്ട് പ്രസ്താവനകൾ ഗവർണറെ പ്രകോപിപ്പിച്ചിട്ടുണ്ട്. ‘പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്നതിന് 1965-ൽ നിലനിന്നിരുന്ന സാഹചര്യം ഇപ്പോഴുമുണ്ടെന്ന് ഞാൻ കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകുന്നു’ എന്നാണ് സ്റ്റാലിനെ വേദിയിലിരുത്തി കൊണ്ട് ഒരു ഡിഎംകെ എംപി പറഞ്ഞത്. മുഖ്യമന്ത്രി അത് തടഞ്ഞില്ല. ‘തമിഴ്‌നാട് എപ്പോഴും വേറിട്ടതാണ്, അത് വേറിട്ടുനിൽക്കും’ എന്ന് മറ്റൊരു ഡിഎംകെ നേതാവും പറഞ്ഞു. ഇതെല്ലാം ഇന്ത്യൻ ഭരണഘടനയുടെ സത്യപ്രതിജ്ഞാ വിരുദ്ധമാണ്. തമിഴ്നാട് ഇന്ത്യയുടെ ഭാഗമാണ്’.
”തമിഴകം’ എന്ന വാക്ക് പരിഗണിക്കാൻ ഡിഎംകെ നേതാക്കളോട് ഗവർണർ നിർദ്ദേശിച്ചിരുന്നു. അതൊരു നിർദ്ദേശം മാത്രമാണ്, അല്ലാതെ അടിച്ചേൽപ്പിക്കലല്ല. തമിഴ്നാട് എന്ന വാക്ക് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഡിഎംകെയും മുഖ്യമന്ത്രിയും വന്ന് തമിഴ്നാട് ഇന്ത്യയുടെ ഭാഗമാണെന്ന് രേഖാമൂലം പറഞ്ഞിട്ടില്ല. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ്, ഞങ്ങൾക്ക് വേർപിരിയലിന്റെ ആവശ്യമില്ല എന്ന് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. എനിക്ക് ‘തമിഴ്നാട്’, ‘തമിഴകം’ തുടങ്ങിയ വാക്കുകൾ ഒന്നുതന്നെയാണ്. ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. അതിന്റെ പിന്നിലെ ആത്മാവ് ഞാൻ മനസ്സിലാക്കുന്നു. ഗവർണറുടെ പ്രസംഗം തമിഴ്‌നാട് വേറിട്ടതാണെന്ന് വിശ്വസിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ്. അവരെ ‘തമിഴകം’ എന്ന വാക്ക് ചൊടിപ്പിച്ചിരിക്കാം’ എന്ന് അണ്ണാമലൈ പറഞ്ഞു.
Comments