ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ജില്ലാ സെക്രട്ടറിയുടെ പരാമർശം. ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പയെന്നും അളിയനാണോ അരിക്കൊമ്പനെന്നും സി.വി വർഗീസ് പരിഹസിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകൾക്ക് പേരിട്ട് കളിക്കുകയാണെന്നും സി.വി വർഗീസ് വിമർശിച്ചു. ജനവാസ മേഖലകളിൽ ആനകൾ ഇറങ്ങുകയാണെന്നും വർഗീസ് പറഞ്ഞു. ‘ഇത് ചെറുക്കാൻ നടപടികൾ സ്വീകരിക്കുന്നതിനു പകരം വനം വകുപ്പ് ഉദ്യോഗസ്ഥർ എ.സി. റൂമുകളിൽ വിശ്രമിക്കുകയാണ്. പടയപ്പയെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് ഡ്രൈവർക്കെതിരെ കേസ് എടുത്ത നടപടി ശരിയായിശരിയായില്ല’. ഇടത് സർക്കാരിനെതിരെ ജനരോക്ഷം ഇളക്കിവിടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പദ്ധതി തയാറാക്കുന്നതായും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.
ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരവധിപേരെ കൊലപ്പെടുത്തിയ കാട്ടാനാകളെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ആനകളെ പിടികൂടാൻ ശുപാർശ നൽകുമെന്ന് ജനപ്രതിനിധികളുടെ യോഗത്തിൽ വനംവകുപ്പ് ഉറപ്പ് നൽകിയിരുന്നു. 31 ന് വിഷയത്തിൽ മന്ത്രി തല ചർച്ചകൾ നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. ദേവികുളം എംഎൽഎ രാജ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഉറപ്പുകൾ നൽകിയത്. എന്നാൽ വനംവകുപ്പിന്റെ വാക്കിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎമ്മിന്റെ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധം.
വകുപ്പിനെതിരെ സിപിഎം തന്നെ രംഗത്തുവന്നത് ഇടത് മുന്നണിയിൽ പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. സിപിഎം ജില്ല സെക്രട്ടറിയുടെ അട്ടിമറി ആരോപണം വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ ലക്ഷ്യമിട്ടാണെന്നാണ് ഉയരുന്ന ആക്ഷേപം.
Comments