ധാക്ക: ഒളിച്ചുകളിക്കുന്നതിനിടെ കണ്ടെയ്‌നറിനകത്ത് കയറി ഉറങ്ങിപ്പോയ ബാലൻ സഞ്ചരിച്ചത് 3,000 കിലോമീറ്റർ !. ബംഗ്ലാദേശിലെ ചിറ്റഗോങ് തിറമുഖത്താണ് സംഭവം. 15-കാരനായ ഫഹീം ആണ് ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം സഞ്ചരിച്ച് മലേഷ്യയിലെ പോർട്ട് ക്ലാംഗിലെത്തിയത്. കരഞ്ഞ് അവശസനായാണ് കുട്ടിയെ കപ്പലിലെ കണ്ടെയ്‌നറിൽ കണ്ടെത്തിയതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കണ്ടെയ്‌നറിനകത്ത് ശബ്ദം കേട്ടാണ് ജീവനക്കാർ ശ്രദ്ധിക്കുന്നത്. തുടർന്ന് ഫഹീമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചികിത്സ തുടരുകയാണെന്നുമാണ് വിവരം.
തളർന്ന്, അമ്പരപ്പോടെ കണ്ടെയ്‌നറിനകത്ത് നിന്നും പുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്. മനുഷ്യക്കടത്തല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments