തിരുവനന്തപുരം: ഡോക്ടറേറ്റ് പ്രബന്ധത്തെ തുടർന്നുള്ള വാഴക്കുല വിവാദത്തിൽ ചിന്താ ജെറോമിനെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വാഴക്കുല ഉദ്ധരിച്ചത് തെറ്റാണെന്നും എന്നാൽ അതിന്റെ പേരിൽ വളരെനാളത്തെ കഷ്ടപ്പാട് പൂർണമായി തള്ളിക്കളയാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. വിവാദം രാഷ്‌ട്രീയ പ്രേരിതമാണെന്നും ആരോപണങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാഴക്കുല ഉദ്ധരിച്ചതിലെ തെറ്റ് തെറ്റ് തന്നെയാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ രാക്ഷസീയമായ നിലയിൽ വിഷയം പെരുപ്പിച്ച് കാണിക്കുന്നത് അവരുടെ രാഷ്‌ട്രീയം കൊണ്ടാണെന്നും മന്ത്രി ആരോപിച്ചു. ചിന്താ ജറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജനും മുന്നോട്ടുവരുന്നു. തെറ്റുകൾ ആർക്കും പറ്റാമെന്നും ചിന്തയുടെ തെറ്റ് ഒരുപാട് ശരികൾക്കിടയിലെ ചെറിയ തെറ്റായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയത്തിൽ ഇതുവരെ ചിന്താ ജെറോം പ്രതികരിച്ചിട്ടില്ല.
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിൽ ഒന്നായ ‘വാഴക്കുല’ യുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്‌ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കേരള സർവകലാശാല പ്രോ വിസി ആയിരുന്ന ഡോ.പിവി അജയ്കുമാറായിരുന്നു ചിന്തയുടെ ഗൈഡ്. കമ്യൂണിസ്റ്റ് സർക്കാർ വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് രഞ്ജിത്തിന്റെയും പ്രിയദർശന്റെയും സിനിമകൾ എന്നും പ്രബന്ധത്തിൽ പരാമർശമുണ്ട്.
2021-ലാണ് ചിന്തയ്‌ക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി ലഭിച്ചത്. ചിന്തയുടെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകി. വൈലോ’പ്പി’ള്ളിയുടെ പേര് വൈലോ’പ്പ’ള്ളി എന്നാണ് നൽകിയിട്ടുള്ളതെന്നും പ്രബന്ധത്തിൽ വേറെയും തെറ്റുകളുണ്ടെന്നും കമ്മിറ്റി ആരോപിച്ചു.















