ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ നടന്ന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന. 61 പേരുടെ ജീവനെടുക്കുകയും 150ലേറെ പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ആക്രമണത്തിന് പിന്നിൽ ‘പാകിസ്താനി താലിബാൻ’ ആണെന്നാണ് വിവരം.
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പെഷവാറിൽ സ്ഥിതിചെയ്യുന്ന മസ്ജിദിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തിന് പിന്നിലെ പാകിസ്താനിലെ നിരോധിത സംഘടനയായ തെഹ്‌രീക് ഇ താലിബാൻ പാകിസ്താൻ (ടിടിപി) ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
സ്‌ഫോടനത്തിൽ തകർന്ന മസ്ജിദിന്റെ അവിശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പെഷവാർ പോലീസ് അറിയിച്ചു. ടിടിപി ഭീകരാനയ ഖാളിദ് ഖാറാസനി കഴിഞ്ഞ വർഷം വധിക്കപ്പെട്ടതിന്റെ പ്രതികാരമാണ് സ്‌ഫോടനമെന്നാണ് വിവരം.
പാകിസ്താനിലെ അതീവ സുരക്ഷാമേഖലയെന്ന് അവകാശപ്പെടുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. മസ്ജിദിൽ പ്രാർത്ഥന നടക്കുന്നതിനിടെ ആൾക്കൂട്ടത്തിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാവീഴ്ചയാണ് ഭീകരാക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇതിനിടെ പരിക്കേറ്റവരെ സന്ദർശിക്കാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പെഷവാറിലെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പെഷവാർ പോലീസ് അറിയിച്ചു.
Comments