തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ കേരള സർവകലാശാല. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പൈൻ കമ്മിറ്റി സമർപ്പിച്ച പരാതിയെ തുടർന്നാണ് നടപടി. വിഷയത്തിൽ ചിന്തയുടെ ഗൈഡായിരുന്ന ഡോ. പി.പി.അജയകുമാറിനെ ഗൈഡ്ഷിപ്പിൽനിന്നും അധ്യാപക പരിശീലന കേന്ദ്രം ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് എസ്‌യുസിസി ഗവർണർക്കും സർവകലാശാല വിസിക്കും പരാതി നൽകിയിരുന്നു.
ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതികൾ കേരള സർവകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. മോഹനൻ കുന്നുമ്മൽ പരിശോധിക്കും. ചാൻസലറായ ഗവർണരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തുടർ നടപടികൾ.
വാഴക്കുല ഉദ്ധരിച്ചത് തെറ്റാണെന്നും എന്നാൽ അതിന്റെ പേരിൽ വളരെനാളത്തെ കഷ്ടപ്പാട് പൂർണമായി തള്ളിക്കളയാൻ ആകില്ലെന്നുമായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം. വിവാദം രാഷ്‌ട്രീയ പ്രേരിതമാണെന്നും ആരോപണങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രാക്ഷസീയമായ നിലയിൽ വിഷയം പെരുപ്പിച്ച് കാണിക്കുന്നത് അവരുടെ രാഷ്‌ട്രീയം കൊണ്ടാണെന്നും മന്ത്രി ആരോപിച്ചിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിൽ ഒന്നായ ‘വാഴക്കുല’ യുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്‌ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കമ്യൂണിസ്റ്റ് സർക്കാർ വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് രഞ്ജിത്തിന്റെയും പ്രിയദർശന്റെയും സിനിമകൾ എന്നും പ്രബന്ധത്തിൽ പരാമർശമുണ്ട്. വൈലോ’പ്പി’ള്ളിയുടെ പേര് വൈലോ’പ്പ’ള്ളി എന്നാണ് നൽകിയിട്ടുള്ളതെന്നും പ്രബന്ധം ഒരു വെബ് സൈറ്റിൽ നിന്നും കോപ്പി ചെയ്യപ്പെട്ടതാണെന്നും ആരോപണം ഉയർന്നിരുന്നു.
Comments