ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ എന്ത് പങ്ക് വഹിക്കുകയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ തനിക്ക് കഴിയില്ലെന്ന് യുഎൻ പൊതുസഭ അദ്ധ്യക്ഷൻ സിസബ കൊറോസി. തികച്ചും നയതന്ത്രപരമായ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്നതെന്നും കൊറോസി പറഞ്ഞു. സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എന്താണ് എന്നുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യ നടത്തുന്ന പദ്ധതികൾ ലോകത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും ഈ വർഷം ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പദ്ധതികൾ ലോകത്തിനും മൂന്നാം ലോക രാഷ്‌ട്രങ്ങൾക്കും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് കൊറോസി പറഞ്ഞു. ജി-20 അദ്ധ്യക്ഷത വഹിക്കുന്ന ഇന്ത്യയുടെ അഭിമാന നിമിഷത്തെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സെക്യൂരിറ്റി കൗൺസിൽ ഉൾപ്പടെയുള്ള യുഎൻ സംവിധാനങ്ങളിൽ പരിഷ്‌കരണം നടത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രിയും കൊറോസിയും തമ്മിൽ ചർച്ച നടത്തി. ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വമെന്ന ആവശ്യത്തെ മതിയായ രീതിയിൽ പിന്തുണക്കാത്ത രാജ്യങ്ങളെ കൊറോസി വിമർശിച്ചിരുന്നു. ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ നിലപാടിനെയാണ് അദ്ദേഹം വിമർശിച്ചത്.
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗോള വെല്ലുവിളികൾ, യുഎൻ പുനഃസംഘടന, ജി-20 അദ്ധ്യക്ഷ പദവി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. വികസന പ്രവർത്തനങ്ങളിലെ പുരോഗതിയിലും വിവിധ മേഖലയിലെ പരിഷ്‌കരണ ഇന്ത്യയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നുള്ള ഉറപ്പും ജയ്ശങ്കർ നൽകി.
ജനറൽ അസംബ്ലിയുടെ 77-മത് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമാണ് കൊറോസി ഇന്ത്യ സന്ദർശിക്കുന്നതിനെത്തിയത്. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ കൊറോസി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments