കൽപ്പറ്റ: മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുകയും മലയാളികളുടെ ഹൃദയം കീഴടക്കുകയും ചെയ്ത നടനാണ് വയനാട്ടിലെ വനവാസി സമൂഹത്തിൽ നിന്നുള്ള മണി. ഇപ്പോഴിതാ, ബിഗ് സ്ക്രീനിൽ നിന്നും ഈ നടൻ അകന്നുപോയി കൊണ്ടിരിക്കുകയാണ്. അസാമാന്യ കഴിവുള്ള മണിയെന്ന പ്രതിഭ തിരികെ മലയാള സിനിമയിലേയ്‌ക്ക് വരണമെന്ന് പറയുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. മണിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ചിത്രം പങ്കുവെച്ചു കൊണ്ട് നടന്റെ ജീവിതം ശ്യാംരാജ് വിവരിച്ചിരിക്കുന്നത്.
‘ഞാനും നിന്നെപ്പോലൊരു പുൽച്ചാടി. ആക്ടർ മണിയോടൊപ്പം. ഫോട്ടോഗ്രാഫർ സിനിമയിൽ ലാലേട്ടനോടൊപ്പം ആടിപ്പാടി നടന്ന മണിയെന്ന വയനാടൻ ആദിവാസി ബാലനെ പ്രേക്ഷകർ മറക്കാനിടയില്ല. ആദ്യ സിനിമയിൽ തന്നെ മികച്ച ബാല താരത്തിനുള്ള അവാർഡും ലഭിച്ചു. കാലം കടന്നു. കബനീ നദിയിലൂടെ വെള്ളം ഒരുപാടൊഴുകി. മണി യുവാവായി, വിവാഹിതനായി, നാല് കുട്ടികളുടെ പിതാവുമായി. സിനിമയിൽ നിലനിൽക്കാൻ കഴിവ് മാത്രം പോരല്ലോ? സ്വയം പ്രൊമോട്ട് ചെയ്യാനറിയാത്ത, വ്ലോഗർമാരെക്കൊണ്ട് വീഡിയോ ചെയ്യിക്കാനറിയാത്ത, ലക്ഷങ്ങൾ കൊടുത്ത് ഓൺലൈൻ മീഡിയകളിൽ പബ്ലിസിറ്റി നൽകാൻ സാധിക്കാത്ത മണി പതിയെ സിനിമയിൽ നിന്നുമകന്നു. പ്രാരാബ്ധങ്ങൾ ആ നടനെ കൂലിപ്പണിക്കാരനാക്കി മാറ്റി. ഇടവേളകളിൽ അടയ്‌ക്ക പറിയ്‌ക്കാനും, കാപ്പിക്കുരു പറിയ്‌ക്കുവാനും പോയി’.
‘ദീർഘകാലത്തെ ഇടവേളയ്‌ക്ക് ശേഷം ഉടലാഴം എന്ന സിനിമയിലും ചില വെബ് സീരീസുകളിലും വേഷം ലഭിച്ചു. ലഭിച്ച വേഷങ്ങൾ മനോഹരമാക്കിയെങ്കിലും മണി ഇനിയും ശ്രദ്ധിയ്‌ക്കപ്പെടേണ്ടതുണ്ട്. പ്രിവിലേജുകൾ വലിയൊരു പ്രശ്നമാണ്. പ്രിവിലേജുകളില്ലെങ്കിലും മണിയ്‌ക്ക് അസാമാന്യ കഴിവുണ്ട്. ഈയൊരു ചുറ്റുപാടിൽ നിന്നും മോഹൻലാൽ എന്ന മഹാനടനോടൊപ്പം അഭിനയിക്കുവാനും, സംസ്ഥാന അവാർഡ് നേടുവാനുമുള്ള പ്രാപ്തിയുണ്ടെങ്കിൽ മണിയിൽ പ്രതിഭയുണ്ട്, അതിനുമപ്പുറം അവനിൽ ഒരു പോരാളിയുണ്ട്. ആ പോരാളിയ്‌ക്ക് നിങ്ങളുടെ, നമ്മുടെ പിന്തുണയുടെ ആവശ്യമുണ്ട്. മലയാള സിനിമയിൽ മറ്റൊരു മണി കൂടി വരേണ്ടതുമുണ്ട്. ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും മണിയെ പിന്തുണയ്‌ക്കേണ്ടതുണ്ട്’ എന്നാണ് ശ്യാം രാജ് ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Comments