തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിയമസഭയിൽ തർക്കം. കേസിൽ യുഡിഎഫ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെയാണ് നിയമസഭയിൽ ബഹളം ആരംഭിച്ചത്. കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ ശ്രമം നടന്നുവെന്ന് അടിയന്തിരപ്രമേയം അവതരിപ്പിച്ചു കൊണ്ട് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. എന്നാൽ, കരുനാഗപ്പള്ളി കേസിൽ സിപിഎം കൗൺസിലർ ഷാനവാസിനെ പ്രതിയാക്കാൻ വേണ്ടത്ര തെളിവ് കിട്ടിയില്ലെന്നായിരുന്നു മന്ത്രി രാജേഷിന്റെ മറുപടി. തുടർന്ന് സഭയിൽ വാക്കു തർക്കമുണ്ടായി.
മാത്യു കുഴൽനാടൻ സംസാരിക്കവെ ഭരണപക്ഷ എംഎൽഎമാർ ബഹളമുണ്ടാക്കി. ഇതോടെ, ‘ചെയറിനെ നോക്കി പറഞ്ഞാൽ മതി, അവർ മിണ്ടാതിരുന്നോളും’ എന്ന് സ്പീക്കർ പ്രതിപക്ഷ എംഎൽഎയോട് പറയുകയായിരുന്നു. പിന്നാലെ, എ.എൻ.ഷംസീറും മാത്യു കുഴൽനാടനും തമ്മിൽ വാക്കു തർക്കമായി. ‘നിങ്ങൾക്ക് സഭ നിയന്ത്രിക്കാൻ കഴിയണം. നിങ്ങളാണ് ചെയർ, നിങ്ങൾ സഭ നിയന്ത്രിച്ചിരിക്കണം. നിങ്ങൾക്കതിന് പറ്റുന്നില്ലെങ്കിൽ സഭ പിരിച്ചു വിടണം’ എന്ന് ക്ഷുഭിതായി മാത്യു കുഴൽനാടൻ പ്രതികരിച്ചു.
അതേസമയം, ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലും തർക്കമുണ്ടായി. എന്തിനും അതിര് വേണമെന്നും അത് ലംഘിച്ച് പോകരുതെന്നും മുഖ്യമന്ത്രി മാത്യു കുഴൽനാടിനോട് ക്ഷുഭിതനായി പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്. കൃത്യമായ തെളിവുകളോടെയാണ് മാത്യു കുഴൽ നാടൻ സഭയിൽ പ്രസംഗിച്ചതെന്നും എന്തും വിളിച്ച് പറയുന്ന ഒരാളെ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഏൽപ്പിച്ചെന്ന് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരിച്ചടിച്ചു.
Comments