തിരുവനന്തപുരം; ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാറിന്റെ കീഴിൽ കെട്ടി കിടക്കുന്നത് എഴുലക്ഷത്തിലധികം ഫയലുകൾ. കൃത്യമായി പറഞ്ഞാൽ 7,89,623 ഫയലുകൾ. മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിൽ മാത്രം 44, 437 ഫയലുകൾ തീർപ്പുകാത്ത് കിടക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ വി ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, എം ബി രാജേഷ് എന്നിവരുടെ വകുപ്പുകളിലാണ് കൂടുതൽ ഫയലുകൾ ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ രാജേഷിന്റെ തദ്ദേശസ്വയംഭരണ വകുപ്പിലാണ്. 2,51, 769 ഫയലുകൾ ഇവിടെ കെട്ടികിടക്കുന്നുണ്ട്.
മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കണക്കുകൾ പ്രകാരം സെക്രട്ടറിയേറ്റിൽ മാത്രം 93014 ഫയലുകളാണ് തീർപ്പാക്കാനുണ്ട്. വനം വകുപ്പിൽ 1,73,478 ഫയലുകളും വിദ്യാഭ്യാസ വകുപ്പിൽ 41,007 ഫയലുകളും ഉണ്ട്. റവന്യു വകുപ്പിൽ 38,888, ഭക്ഷ്യ വകുപ്പിൽ 34,796, ആരോഗ്യവകുപ്പിൽ 20,205 ഫയലുകളും തീരുമാനം കാത്ത് കിടക്കുന്നുണ്ട്.
സർക്കാർ ഓഫീസുകളിൽ കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പ്രഖ്യപിക്കുന്ന തീവ്രയജ്ഞ പരിപാടികളുടെ പരാജയം മുഖ്യമന്ത്രി തന്നെ തുറന്ന് സമ്മതിക്കുന്നതാണ് ഇന്ന് സഭയിൽ കണ്ടത്. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മന്ത്രിമാർ മടിക്കുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ നിസഹകരണവുമാണ് സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം ഇഴയാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്.
Comments