ലക്നൗ: സിനിമോ മോഡൽ മോഷണം ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ക്ഷമാപണം നടത്തി മോഷ്ടാക്കൾ. 15 അടി ആഴത്തിൽ തുരങ്കം കുഴിച്ച് അതിവിദഗ്ധമായി ജ്വല്ലറിയിൽ കയറിയെങ്കിലും നിലവറ തുറക്കാൻ സാധിച്ചില്ല. മോഷണശ്രമം പരാജയപ്പെട്ടതോടെ കടയിൽ ഒരു കുറിപ്പ് എഴുതിയിട്ടശേഷമാണ‌് പ്രതികൾ മടങ്ങിയത്.
മീററ്റിലെ ദീപക് എന്നയാളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്. വ്യാഴാഴ്ച രാവിലെ ഇയാൾ കടയിലെത്തിയപ്പോൾ നിലവറക്ക് സമീപമായി ഒരു തുരങ്കം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിൽ ജ്വല്ലറിയുടെ മതിലിൽ വലിയൊരു കുറിപ്പ് കണ്ടത്തി. ഞങ്ങളോട് ക്ഷമിക്കണം എന്നായിരുന്നു കുറിപ്പ്. കടയുടെ പുറത്തുള്ള അഴുക്കുചാലിൽ കൂടിയായിരുന്നു അകത്തേക്ക് തുരങ്കം ഉണ്ടാക്കിയത്. എന്നാൽ നിലവറ തകർക്കാൻ കഴിയാതെ വന്നതേടെ മോഷണ ശ്രമം ഉപേക്ഷിച്ച് തിരികെ പോകുകയായിരുന്നു.
മറ്റൊന്നും കിട്ടാത്തതിനാൽ പ്രതികൾ കൃഷ്ണ വിഗ്രഹവും വെള്ളി ഓടക്കുഴലും മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. മുഖം മറച്ച നിലയിലാണ് നാലംഗ സംഘം മോഷണത്തിനെത്തിയത്. മോഷ്ടാക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Comments