തിരുവനന്തപുരം: സഭയിൽ അവതരിപ്പിച്ചത് കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്നബജറ്റെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവ് വർദ്ധിക്കുന്നുണ്ടെന്നും അതിനനുസരിച്ച് ധനസമാഹരണം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കടമെടുക്കാനുള്ള പരിധി കേന്ദ്രം ഉയർത്താത്തത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും മന്ത്രി ആരോപിച്ചു. ബജറ്റ് അവതരണ ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ ജീവിത ശൈലി മാർഗങ്ങൾ മെച്ചപ്പെടുന്നതായും ഉയർന്നുവരുന്ന പുതിയ സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മാർക്കറ്റിൽ കേരളത്തിനുളള സ്ഥാനം ഉപയോഗിക്കുമെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നികുതി കുറവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റിൽ വൻ നികുതി വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിനും ഡീസലിനും 2 രൂപവീതം സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. മദ്യത്തിനും വാഹനങ്ങൾക്കും വിലകൂടും. കെട്ടിട നികുതി വർദ്ധിക്കുന്നതിന് പുറമെ അടഞ്ഞ് കിടക്കുന്ന വീടുകൾക്കും ഇനി മുതൽ നികുതി അടയ്‌ക്കേണ്ടിവരും.
ബജറ്റിലെ അനിയന്ത്രിത നികുതി വർദ്ധനവിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ബജറ്റിന് പിന്നാലെ വിലകുറഞ്ഞത് പിണറായിക്ക് മാത്രമാണെന്ന് ബിജെപി പ്രതികരിച്ചു. നികുതിയുടെ പേരിൽ ജനങ്ങളെ പിഴിയുന്ന ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചതെന്നും സാധാരണക്കാരനെ വരിഞ്ഞ് മുറുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഇതിനെതിരെ ശക്തമായ സമപരിപാടികൾ നടത്തുമെന്നും പാർട്ടി അറിയിച്ചു.
നികുതിക്കൊള്ള നടത്തുന്ന തരത്തിലുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചിക്കുന്നത്. അതുവഴി ജനങ്ങളുടെ നടുവെടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments